ഒസാക: വ്യാപാരയുദ്ധത്തിന് വിരാമമിടാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും തീരുമാനിച്ചു. ജി20 ഉച്ചകോടിയുടെ ഭാഗമായി ഇരു രാഷ്ട്രത്തലവന്മാരും നടത്തിയ അനുരഞ്ജന ചർച്ചകൾക്കുശേഷമാണ് തീരുമാനം. ചൈനയ്ക്കുമേൽ ചുമത്താൻ തീരുമാനിച്ചിരുന്ന ചുങ്കം പിൻവലിച്ചതായി ചർച്ചയ്ക്കു ശേഷം ട്രംപ് അറിയിച്ചു. കഴിഞ്ഞ മാസം അവസാനിപ്പിച്ച ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിക്കാനാണ് തീരുമാനം.
കൂടിക്കാഴ്ച നല്ലതായിരുന്നെന്നും നിരവധി കാര്യങ്ങളിൽ ചർച്ച നടത്തിയെന്നും ഇപ്പോൾ തങ്ങൾ യഥാർഥ പാതയിലാണെന്നും പ്രസിഡന്റ് ട്രംപ് പിന്നീട് അറിയിച്ചു.
ഏതാനും മാസങ്ങളായി തുടരുന്ന വ്യാപാരയുദ്ധത്തിന്റെ ഭാഗമായി ആഗോള സാന്പത്തിക പ്രശ്നത്തിലേക്കായിരുന്നു ലോകം കടന്നുപൊയ്ക്കൊണ്ടിരുന്നത്. കൂടാതെ, ലോക കന്പോളങ്ങളിൽനിന്ന് നിക്ഷേപകർ പിൻവലിഞ്ഞു, അമേരിക്കയുടെ ട്രഷറി വരുമാനം ഏറ്റവും താഴ്ന്ന നിലയിലായി, ചൈനയുടെ യുവാനെ അപേക്ഷിച്ച് ഡോളർ മൂല്യം താഴുകയും ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര പ്രശ്നങ്ങൾ ഏറെക്കുറെ അവസാനിക്കുമെന്ന വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിൽ നാളെ കന്പോളങ്ങളിൽ ഉണർവ് പ്രതീക്ഷിക്കാം.
മേയ് പത്തിനു നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ 20,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്ക് ട്രംപ് ചുങ്കം പത്തു ശതമാനത്തിൽനിന്ന് 25 ശതമാനമാക്കി ഉയർത്തിയിരുന്നു. അവശേഷിക്കുന്ന 30,000 കോടി ഡോളറിന്റെ ഉത്പന്നങ്ങൾക്ക് 10 ശതമാനം ചുങ്കം നിലനിർത്തുമെന്ന് അടുത്തിടെ അറിയിച്ചിരുന്നു.
വാവേക്ക് അമേരിക്കൻ കന്പനികളുടെ ഉത്പന്നങ്ങൾ വാങ്ങാം
ഒസാക(ജപ്പാൻ): അമേരിക്കൻ കന്പനികളുടെ ഉത്പന്നങ്ങൾ ചൈനീസ് ടെലികോം ഉപകരണ നിർമാതാക്കളായ വാവേക്ക് വാങ്ങാമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ, അത് അമേരിക്കയുടെ സുരക്ഷയെ ബാധിക്കുന്നതാവരുതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ വാവേക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കാനുള്ള സാധ്യതകൾ ഇരു രാജ്യങ്ങളും ചർച്ച ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധത്തിന്റെ ഭാഗമായി കഴിഞ്ഞമാസമാണ് അമേരിക്ക വാവേക്ക് നിരോധനം ഏർപ്പെടുത്തിയത്.
ഒടുവിൽ ട്രംപ് പ്രഖ്യാപിച്ചു ;ചുങ്കം ചുമത്തൽ ഉടനില്ല
11:31 PM Jun 29, 2019 | Deepika.com