ന്യൂഡൽഹി: സാന്പത്തിക ഞെരുക്കത്തെത്തുടർന്ന് അടച്ചുപൂട്ടിയ ജെറ്റ് എയർവേസിന് ജീവൻ വയ്പ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. കന്പനി സർവീസുകൾ നിർത്തിയതിനെത്തുടർന്ന് വഴിയാധാരമായ ജീവനക്കാർക്ക് സഹായഹസ്തവുമായി യുകെ കന്പനിയായ ആദി ഗ്രൂപ്പ് രംഗത്തെത്തി. ജെറ്റ് എയർവേസിന്റെ 75 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ ജീവനക്കാരുടെ കൺസോർഷ്യത്തെ സഹായിക്കാമെന്നാണ് ആദി ഗ്രൂപ്പിന്റെ വാഗ്ദാനം.
നാഷണൽ കന്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) നടപടിക്രമങ്ങൾ പൂർത്തിയായശേഷം ഏറ്റെടുക്കാനാണ് തീരുമാനം. കഴിഞ്ഞയാഴ്ച പാപ്പർ നടപടികളുമായി ബാങ്കുകൾ എൻസിഎൽടിയെ സമീപിച്ചിരുന്നു.
75 ശതമാനം ഓഹരികളിൽ 49 ശതമാനം ആദി ഗ്രൂപ്പും ശേഷിക്കുന്ന 26 ശതമാനം ഓഹരികൾ ജീവനക്കാരുടെ കൺസോർഷ്യവുമാണ് ഏറ്റെടുക്കുക. വ്യോമയാന മേഖലയിൽ 49 ശതമാനം വിദേശനിക്ഷേപം മാത്രമാണ് അനുവദനീയമെന്ന് ആദി ഗ്രൂപ്പ് സ്ഥാപകൻ സഞ്ജയ് വിശ്വനാഥൻ അറിയിച്ചു.
ജെറ്റ് എയർവേസിന്റെ സർവീസ് പുനരാരംഭിക്കണമെങ്കിൽ 2,500-5,000 കോടി രൂപ മൂലധനമായി വേണം. 90 ദിവസത്തെ പാപ്പർ നടപടികൾ പൂർത്തിയായാൽ മാത്രമേ ഏറ്റെടുക്കാൻ കഴിയൂ എന്നും സഞ്ജയ് വിശ്വനാഥൻ പറഞ്ഞു. ജെറ്റ് എയർവേസിനെ തിരികെ കൊണ്ടുവരാൻ സഹായം വേണമെന്നും ജെറ്റിന്റെ വ്യോമപാതകളും അവകാശങ്ങളും തിരികെ നല്കണമെന്നും അദ്ദേഹം സർക്കാരിനോട് അഭ്യർഥിച്ചു. നേരത്തെ ഇവ സ്പൈസ്ജെറ്റ്, ഇൻഡിഗോ തുടങ്ങിയ സ്വകാര്യ വിമാനക്കന്പനികൾക്ക് വിഭജിച്ചു നല്കിയിരുന്നു.
69 ജെറ്റ് വിമാനങ്ങൾ തിരികെ സർവീസിൽ കൊണ്ടുവരാമെന്നാണ് ഗ്രൂപ്പിന്റെ പ്രതീക്ഷ. എന്നാൽ, 120 വിമാനങ്ങളുള്ള ജെറ്റ് എയർവേസിന്റെ നൂറിൽപ്പരം വിമാനങ്ങളുടെ രജിസ്ട്രേഷൻ ഡിജിസിഎ റദ്ദാക്കിയിരുന്നു. ഒരു തവണ രജിസ്ട്രേഷൻ റദ്ദാക്കിയാൽ വിമാനം രാജ്യത്തിനു പുറത്ത് കൊണ്ടുപോകണമെന്നാണ് ചട്ടം. അല്ലെങ്കിൽ മറ്റു വിമാനക്കന്പനികൾക്ക് പാട്ടത്തിന് കൊടുക്കാം.
ജെറ്റ് എയർവേസ് ജീവനക്കാരുടെ കൺസോർഷ്യം 75 ശതമാനം ഓഹരികൾ ഏറ്റെടുക്കും
12:44 AM Jun 29, 2019 | Deepika.com