കൊച്ചി: എസ്ബിഐ അധികൃതരുടെ വീഴ്ച മൂലം ബാങ്കിംഗ് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതിനെക്കുറിച്ച് സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. അനാവശ്യ ഹർജിയാണിതെന്ന് വിലയിരുത്തിയ ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജിക്കാരൻ മൂന്നാഴ്ചയ്ക്കകം 10,000 രൂപ പിഴ ഒടുക്കാനും തുക കേരള ലീഗൽ സർവീസ് അഥോറിറ്റിക്ക് (കെൽസ) നൽകാനും നിർദേശിച്ചു. പെരിന്തൽമണ്ണ സ്വദേശി ഷഹീർ അലിയാണ് ഹർജി നല്‍കിയത്.
എസ്ബിഐ ഉപയോക്താക്കളുടെ വിവരങ്ങൾ ബാങ്കിന്റെ സെർവറിൽ നിന്നു ചോർന്നെന്നും ഓണ്‍ലൈൻ ഇടപാടുകൾ തടസപ്പെട്ടെന്നുമുള്ള പത്ര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. എസ്ബിഐ ജനറൽ മാനേജർ അഞ്ചു കോടി രൂപ കെൽസയ്ക്ക് പിഴയായി നൽകാൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നിട്ടില്ലെന്നും സെർവറിൽ ഇവ സുരക്ഷിതമാണെന്നും എസ്ബിഐ വിശദീകരിച്ചു.
ജനുവരി 31ന് ഹൈദരാബാദ് സെന്ററിലെ കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട് ചില സാങ്കേതിക തടസങ്ങൾ ഉണ്ടായെന്നു മാത്രമേയുള്ളൂവെന്നും വ്യക്തമാക്കി. തുടർന്ന് ഹർജിക്കാരനോടു ഹൈക്കോടതി വിശദീകരണം തേടിയെങ്കിലും ആരോപണത്തിനു കാരണമായ വസ്തുതകൾ വിശദീകരിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് പിഴയടയ്ക്കാൻ നിർദേശിച്ച് ഹർജി തള്ളിയത്.
എസ്ബിഐ അധികൃതരുടെ വീഴ്ച അന്വേഷിക്കണമെന്ന ഹർജി തള്ളി
12:44 AM Jun 29, 2019 | Deepika.com