ബംഗളൂരു: ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ബംഗളൂരു നഗരത്തിൽ അഞ്ചുവർഷത്തേക്ക് അപ്പാർട്ട്മെന്റുകൾ നിർമിക്കുന്നത് വിലക്കാൻ സർക്കാർ നീക്കം. ഇതിന്റെ ഭാഗമായി കെട്ടിട നിർമാതാക്കളുടെ യോഗം ഉടൻ വിളിച്ചുചേർക്കുമെന്ന് ഉപമുഖ്യമന്ത്രി ഡോ.പി.പരമേശ്വര പറഞ്ഞു.
നഗരത്തിൽ നിരവധി അപ്പാർട്ട്മെന്റുകളുണ്ടെന്നും പല ഉടമകളും അതു വിൽക്കുമ്പോൾ കുടിവെള്ള ലഭ്യത ഉറപ്പുവരുത്താറില്ലെന്നും ഉപമുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ശുദ്ധജലത്തിന്റെ അഭാവത്തിൽ ഭൂരിഭാഗം താമസക്കാരും ടാങ്കറുകളിലെത്തിക്കുന്ന വെള്ളം വാങ്ങിക്കുകയാണ്. ഇത്തരം വെള്ളത്തിന്റെ ഉപയോഗം ത്വക് രോഗങ്ങൾക്കിടവരുത്തുന്നു. ഈ സാഹചര്യത്തിലാണ് ജലപ്രതിസന്ധിക്ക് പരിഹാരം കാണുന്നതുവരെ ഫ്ലാറ്റ് നിർമാണത്തിന് നിരോധനമേർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നതെന്നും പരമേശ്വര പറഞ്ഞു.
അഞ്ചു വർഷത്തിനുശേഷം വിവിധ മാർഗങ്ങളിലൂടെ ജലപ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, സർക്കാർ നീക്കത്തോട് കെട്ടിടനിർമാതാക്കൾ അനുകൂലമായി പ്രതികരിച്ചിട്ടില്ല. സർക്കാർ തീരുമാനം പ്രായോഗികമല്ലെന്നും കുടിവെള്ളം എത്തിക്കുകയെന്നത് സർക്കാരിന്റെ കടമയാണെന്നുമാണ് നിർമാതാക്കൾ പറയുന്നത്.
ജലക്ഷാമം: ബംഗളൂരുവിൽ അപ്പാർട്ട്മെന്റ് നിർമാണം നിരോധിച്ചേക്കും
11:48 PM Jun 27, 2019 | Deepika.com