മെക്സിക്കോസിറ്റി: അനധികൃതമായി അമേരിക്കയിൽ പ്രവേശിക്കാനുള്ള ഉദ്യമത്തിൽ റിയോ ഗ്രാൻഡി നദിയിൽ മുങ്ങിമരിച്ച എൽസാൽവദോറുകാരനായ പിതാവിന്റെയും രണ്ടു വയസുള്ള കുട്ടിയുടെയും ചിത്രം ലോകമനസാക്ഷിയെ ഞെട്ടിച്ചു. ജൂലിയ ലെ ദെക് എന്ന ഫോട്ടോഗ്രാഫർ എടുത്ത ചിത്രം മെക്സിക്കോയിലെ ലാ ജൊർനാഡ പത്രത്തിലാണു പ്രസിദ്ധീകരിച്ചത്.
രണ്ടു മാസമായി മെക്സിക്കോയിലെ ക്യാന്പിൽ താമസിക്കുകയായിരുന്നു ഓസ്കർ ആൽബർട്ടോ മാർട്ടിനസ് റമീറസും കുടുംബവും. നിയമാനുസൃതമായി അമേരിക്കയിൽ കടക്കാനുള്ള കാലതാമസംമൂലം നിരാശനായ റമീറസ് നദി കടന്ന് അക്കരയ്ക്കു പോകാൻ തീരുമാനിച്ചു.
ഇരുപത്തിമൂന്നു മാസം മാത്രം പ്രായമുള്ള മകൾ വലേരിയയുമായി റമീറസ്(25) നദി നീന്തിക്കടന്നു. കുഞ്ഞിനെ കരയിൽ നിർത്തിയശേഷം ഭാര്യ താനിയാ വനേസ അവലോസിനെ(21) കൂട്ടിക്കൊണ്ടുവരാനായി റമീറസ് വീണ്ടും നദിയിലേക്കിറങ്ങി. കരയിൽ ഒറ്റയ്ക്കായ വലേരിയ പേടിച്ചരണ്ട് പിതാവിന്റെ പിറകെ നദിയിലേക്കു ചാടുകയായിരുന്നു. റമീറസ് പിന്നോട്ടു വന്ന് മകളെ കൈയിലെടുത്തെങ്കിലും രണ്ടുപേരും ഒഴുക്കിൽപ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ ടെക്സസിലെ ബ്രൗൺസ് വില്ലിനു കുറുകെ മെക്സിക്കോയിലെ മടാമോറോസിനു സമീപം കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങൾ എൽസാൽവദോറിൽ എത്തിക്കാൻ എല്ലാ സഹായവും ചെയ്യുമെന്ന് എൽസാൽവദോർ വിദേശകാര്യമന്ത്രി അലക്സാണ്ട്ര ഹിൽ പറഞ്ഞു. മുഴുവൻ ചെലവും സർക്കാർ വഹിക്കും. അപകടകരമായ ഇത്തരം യാത്രയ്ക്കു മുതിരരുതെന്ന് എൽസാൽവദോർ സർക്കാർ ജനങ്ങളോട് അഭ്യർഥിച്ചു.
ദാരിദ്യവും തൊഴിലില്ലായ്മയും മൂലം ആയിരങ്ങളാണ് സെൻട്രൽ അമേരിക്കൻ രാജ്യങ്ങളായ എൽസാൽവദോർ, ഗ്വാട്ടിമാല തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് മെക്സിക്കോയിലെത്തി അനധികൃതമായി അമേരിക്കയിൽ കുടിയേറാൻ ശ്രമിക്കുന്നത്.
മൂന്നുവയസുള്ള സിറിയൻബാലൻ അയ്ലൻ കുർദിയുടെ മൃതദേഹം ഗ്രീക്ക് ദ്വീപിൽ അടിഞ്ഞതിന്റെ ഫോട്ടോ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത് അഭയാർഥികൾ നേരിടുന്ന ദുരിതത്തിലേക്ക് ലോകശ്രദ്ധ ആകർഷിച്ചിരുന്നു. സമാനമായ സംഭവമാണ് ഇതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
മെക്സിക്കോ-യുഎസ് അതിർത്തിയിൽ കഴിഞ്ഞവർഷം മാത്രം 283 പേർക്കു ജീവഹാനി നേരിട്ടെന്ന് റിപ്പോർട്ടു ചെയ്യപ്പെടുന്നു. അതിർത്തിയിൽ ട്രംപ് ഭരണകൂടം കർശന പരിശോധന ഏർപ്പെടുത്തിയിരിക്കുകയാണ്.
ഇന്ത്യൻ ബാലിക
മെക്സിക്കൻ അതിർത്തിയിൽ ഏഴു വയസുകാരി ഇന്ത്യൻ ബാലിക ഗുരുപ്രീത് കൗർ മരിച്ചത് ഈ മാസമാണ്. ഗുരുപ്രീതും അമ്മയും ഉൾപ്പെട്ട സംഘമാണ് യുഎസിലേക്കു കടക്കാൻ ശ്രമിച്ചത്. മകളെ മറ്റുള്ളവർക്കൊപ്പം വിട്ട് വെള്ളം കൊണ്ടുവരാൻ പോയ അമ്മയ്ക്ക് പിന്നെ മകളെ ജീവനോടെ കാണാനായില്ല. അരിസോണയിലെ കനത്ത ചൂടിൽ ദാഹജലം കിട്ടാതെ ഗുരുപ്രീത് മരിക്കുകയായിരുന്നു. അരിസോണയിലെ ലൂക് വില്ലിനു 17 മൈൽ തെക്ക് അതിർത്തി രക്ഷാസേനയാണ് മൃതദേഹം കണ്ടെത്തിയത്.
മാർപാപ്പ അനുശോചിച്ചു
മെക്സിക്കോയിൽ നിന്നു യുഎസിലേക്കുള്ള മാർഗമധ്യേ എൽസാൽവദോറുകാരനായ യുവാവും രണ്ടു വയസുള്ള മകളും നദിയിൽ മുങ്ങിമരിക്കാനിടയായ സംഭവത്തിൽ ഫ്രാൻസിസ് മാർപാപ്പ ദുഃഖം പ്രകടിപ്പിച്ചു. അവർക്കുവേണ്ടിയും പലായനത്തിനിടയിൽ ജീവൻ നഷ്ടപ്പെട്ട എല്ലാ അഭയാർഥികൾക്കു വേണ്ടിയും മാർപാപ്പ പ്രാർഥിക്കുന്നതായി വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ അലസാൻദ്രോ ഗിസോട്ടി പ്രസ്താവനയിൽ പറഞ്ഞു.
കണ്ണേ മടങ്ങുക, ഹൃദയഭേദകം ഈ ദൃശ്യം
01:20 AM Jun 27, 2019 | Deepika.com