വാഷിംഗ്ടൺ ഡിസി: ഇറാക്കിന്റെ മണ്ണിൽനിന്ന് ഇറാനെതിരേ ആക്രമണം നടത്താൻ യുഎസിനെ അനുവദിക്കില്ലെന്ന് ഇറാക്ക് പ്രസിഡന്റ് ബർഹാം സാലിഹ്. സിഎൻഎന്നിന് അനുവദിച്ച അഭിമുഖത്തിലാണ് സാലിഹ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാൻ ഉൾപ്പെടെ ഒരു അയൽരാജ്യത്തിന് എതിരേയും ഇറാക്കിലെ താവളങ്ങളിൽനിന്ന് ആക്രമണം നടത്തരുതെന്നാണു നിലപാടെന്ന് അദ്ദേഹം പറഞ്ഞു.
ഇറാനെ നിരീക്ഷിക്കാൻകൂടിയാണ് ഇറാക്കിൽ യുഎസ് സൈന്യത്തെ നിലനിർത്തിയിരിക്കുന്നതെന്നു ഫെബ്രുവരിയിൽ സിബിഎസിനു നൽകിയ അഭിമുഖത്തിൽ പ്രസിഡന്റ് ട്രംപ് പറഞ്ഞിരുന്നു.
ഇതെത്തുടർന്നു യുഎസുമായുള്ള സുരക്ഷാ കരാർ റദ്ദാക്കുന്നതിനു നടപടിയെടുക്കുമെന്ന് ഇറാൻ ഡെപ്യൂട്ടി സ്പീക്കർ ഹസൻ കാബി പറഞ്ഞു. ഇറാനെ നിരീക്ഷിക്കാനായി സൈന്യത്തെ വിന്യസിക്കാൻ യുഎസ് ബാഗ്ദാദിന്റെ അനുമതി തേടിയിട്ടില്ലെന്നു സാലിഹ് പറഞ്ഞു.
സദ്ദാം ഹുസൈന് എതിരേയുള്ള സൈനിക നടപടിയുടെ ഭാഗമായി യുഎസ് ആയിരക്കണക്കിനു സൈനികരെ ഇറാക്കിലേക്ക് അയച്ചിരുന്നു. എന്നാൽ ബാഗ്ദാദുമായുണ്ടാക്കിയ കരാർ പ്രകാരം 2011ൽ ഭൂരിഭാഗം സൈനികരെയും പിൻവലിച്ചു. എന്നാൽ ഐഎസിനെതിരേയുള്ള പോരാട്ടത്തിൽ ഇറാക്കി ഭരണകൂടത്തെ സഹായിക്കാനായി വീണ്ടും യുഎസ് സൈനികരെ അയച്ചു.
2018ലെ കണക്കു പ്രകാരം 5000 യുഎസ് ഭടന്മാരാണ് ഇറാക്കിൽ നിലയുറപ്പിച്ചിട്ടുള്ളത്.
ഇറാനെ ആക്രമിക്കാൻ യുഎസിന് താവളം നൽകില്ല: ഇറാക്ക്
01:20 AM Jun 27, 2019 | Deepika.com