തിരുവനന്തപുരം: സംസ്ഥാനത്ത് ഈവർഷം രണ്ടുലക്ഷം ടണ്‍ നെല്ല് കൂടുതലായി ഉത്പാദിപ്പിച്ചതായി മന്ത്രി വി.എസ്.സുനിൽകുമാർ. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. കുട്ടനാട്ടിൽ നെല്ല ഉത്പാദനം 40 ശതമാനം വർധിച്ചു.
കന്നിമാസത്തിലെ മകം നക്ഷത്രം നെല്ലിന്റെ ജന്മദിനമായി ആഘോഷിക്കും. വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് ഈ സമയത്ത് പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതി നടപ്പാക്കും. അടുത്തമാസം ആദ്യം മുതൽ കിലോയ്ക്ക് 27 രൂപയ്ക്ക് പച്ചതേങ്ങ സംഭരണം തുടങ്ങും. കേരളത്തിലെ ഭൂപ്രകൃതിയെ അഞ്ചായി തിരിച്ച് കാർഷിക പദ്ധതി നടപ്പാക്കും. സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനം അടുത്തവർഷം 14 ലക്ഷം ടണ്ണായി വർധിപ്പിക്കും. സംസ്ഥാനത്ത് 20 ലക്ഷം ടണ്‍ പച്ചക്കറിയാണ് ആവശ്യമുള്ളത്.
പ്രളയംമൂലം കർഷകർക്കുണ്ടായ നഷ്ടത്തിൽ 214 കോടി രൂപ നൽകാനായി. 43 കോടി രൂപകൂടി നൽകാനുണ്ട്. സംസ്ഥാനത്തെ കീടനാശിനി ഉപയോഗം മൂന്നുവർഷത്തിനകം 13 ശതമാനം കുറയ്ക്കാനായെന്നും മന്ത്രി പറഞ്ഞു. തെങ്ങിനെ ആക്രമിക്കുന്ന കൊമ്പൻ ചെല്ലിക്കെതിരേ ഒരാഴ്ച നീളുന്ന കാമ്പയിൻ നടത്തും. 35 ഇനം നാടൻ പച്ചക്കറി വിത്തിനങ്ങൾ സംഭരിച്ച് വിഎഫ്സികെ വഴി വിതരണം ചെയ്യും.
തെരഞ്ഞെടുത്ത 500 ഗ്രാമപഞ്ചായത്തുകളിൽ ഓരോ വാർഡിലും 75 തെങ്ങിൻതൈവീതം 50 ശതമാനം വിലക്കുറവിൽ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
നെല്ല് ഉത്പാദനം രണ്ടുലക്ഷം ടണ്‍ വർധിച്ചു: മന്ത്രി
11:13 PM Jun 26, 2019 | Deepika.com