ആന്റിഗ്വ/ന്യൂഡൽഹി: ബാങ്കു വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വജ്രവ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യക്കു കൈമാറുമെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ. പഞ്ചാബ് നാഷണൽ ബാങ്കിൽ 13,400 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ മെഹുൽ ചോക്സിക്കും ലണ്ടൻ ജയിലിൽ കഴിയുന്ന അനന്തരവൻ നീരവ് മോദിക്കും എതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയുടെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
ചോക്സിയുടെ നിയമപരിരക്ഷ അവസാനിച്ചാൽ പൗരത്വം റദ്ദാക്കുമെന്ന് ആന്റിഗ്വ പ്രധാനമന്ത്രി പറഞ്ഞു. ഒരു ക്രിമിനൽ, സാന്പത്തിക കുറ്റവാളിക്കും ആന്റിഗ്വ സുരക്ഷിതതീരം ഒരുക്കില്ല. ചോക്സി വിഷയം ഇപ്പോൾ കോടതിയുടെ പരിധിയിലാണ്. ഇക്കാര്യം ഇന്ത്യൻ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. 2018 ആദ്യമാണ് പഞ്ചാബ് നാഷണൽ ബാങ്ക് വായ്പ തട്ടിപ്പ് പുറത്തുവരുന്നത്. തട്ടിപ്പുകഥകൾ പുറം ലോകം അറിയും മുന്പ് ചോക്സിയും നീരവ് മോദിയും ഇന്ത്യ വിട്ടു. ചോക്സിയെ ഇന്ത്യയിൽ എത്തിക്കാൻ എയർ ആംബുലൻസ് സൗകര്യം നൽകാൻ തയാറാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടുത്തിടെ ബോംബെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ചികിത്സയുടെ ഭാഗമായാണ് കരീബിയൻ രാജ്യമായ ആന്റിഗ്വയിലേക്ക് പോയതെന്നാണ് ചോക്സി ഹൈക്കോടതിയെ അറിയിച്ചത്.
ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടാൽ ഇന്ത്യയിൽ മടങ്ങിയെത്തുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ അന്നു കോടതിയിൽ പറഞ്ഞിരുന്നു.
മെഹുൽ ചോക്സിയെ ഇന്ത്യക്കു കൈമാറും: ആന്റിഗ്വ പ്രധാനമന്ത്രി
12:14 AM Jun 26, 2019 | Deepika.com