ലണ്ടൻ: ബ്രിട്ടനിലെ പുതിയ പ്രധാനമന്ത്രി ആരെന്ന് അറിയാൻ ജൂലൈ 23 വരെ കാത്തിരിക്കണം. തെരേസാ മേയുടെ പിൻഗാമിയെ അന്നു പ്രഖ്യാപിക്കുമെന്ന് കൺസർവേറ്റീവ് പാർട്ടി വ്യക്തമാക്കി.
പത്തു സ്ഥാനാർഥി മോഹികളിൽനിന്ന് രണ്ടുപേരെ 313 എംപിമാർ ചേർന്നു തെരഞ്ഞെടുത്തു- ബോറീസ് ജോൺസനും ജറമി ഹണ്ടും. പാർട്ടി അംഗങ്ങളായ 160,000പേരാണ് പോസ്റ്റൽ ബാലറ്റിലൂടെ ഇവരിൽ ഒരാളെ പാർട്ടി നേതാവും പ്രധാനമന്ത്രിയുമായി തെരഞ്ഞെടുക്കേണ്ടത്.
ജൂലൈ ആറിനും എട്ടിനും ഇടയ്ക്ക് ബാലറ്റുകൾ അയയ്ക്കും. വോട്ടു രേഖപ്പെടുത്തിയ ബാലറ്റുകൾ ജൂലൈ 22നു വൈകുന്നേരം അഞ്ചിനകം തിരിച്ചുകിട്ടണം. ജൂലൈ 23 ചൊവ്വാഴ്ച വിജയിയെ പ്രഖ്യാപിക്കുമെന്നു പാർട്ടി പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു. നേതാവിനെ തീരുമാനിച്ചു കഴിഞ്ഞാൽ തെരേസാ മേ ബക്കിങാം കൊട്ടാരത്തിലെത്തി ഔദ്യോഗികമായി പ്രധാനമന്ത്രിപദത്തിൽ നിന്നുള്ള രാജിക്കത്ത് രാജ്ഞിക്കു കൈമാറും.
കൂടുതൽ എംപിമാരുടെ പിന്തുണ നേടാനായ ജോൺസന് പാർട്ടി അംഗങ്ങളുടെയും പിന്തുണ സമാഹരിക്കാനാവുമെന്നാണു കരുതുന്നത്. ഈയിടെയുണ്ടായ വീട്ടുവഴക്കിനെത്തുടർന്നു ജോൺസന്റെ ഫ്ലാറ്റിൽ പോലീസ് എത്തിയതും സംവാദത്തിനുള്ള ജറമി ഹണ്ടിന്റെ വെല്ലുവിളി ജോൺസൺ നിരസിച്ചതും അദ്ദേഹത്തിന്റെ ജനപ്രീതിയിൽ നേരിയ മങ്ങലുണ്ടാക്കി. ജോൺസനും ഹണ്ടും പാർട്ടി അംഗങ്ങളെ കാണുന്നതിനായി പര്യടനം നടത്തിവരികയാണ്.
കൺസർവേറ്റീവുകൾക്ക് പാർലമെന്റിൽ ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്തതിനാൽ നോർത്തേൺ അയർലൻഡിലെ ഡിയുപി പാർട്ടിയുടെ പിന്തുണയോടെ മാത്രമേ ഭരിക്കാനാവൂ.
ജോൺസൺ അധികാരമേറ്റാലുടൻ വിശ്വാസ പ്രമേയം കൊണ്ടുവരണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടേക്കും. ജൂലൈ 25നു മുന്പ് പ്രമേയം അവതരിപ്പിച്ചില്ലെങ്കിൽ പാർലമെന്റ് അവധിക്കു പിരിയുന്നതിനാൽ സെപ്റ്റംബർ മൂന്നുവരെ കാത്തിരിക്കേണ്ടിവരും. താൻ അധികാരത്തിലേറിയാൽ ഒക്ടോബർ 31നു ബ്രെക്സിറ്റ് നടപ്പാക്കുമെന്നു ജോൺസൺ വ്യക്തമാക്കിയിട്ടുണ്ട്.
ബ്രിട്ടൻ: പുതിയ പ്രധാനമന്ത്രിയെ ജൂലൈ 23ന് പ്രഖ്യാപിക്കും
11:30 PM Jun 25, 2019 | Deepika.com