പാലാ: കേന്ദ്രസർക്കാരിൽനിന്നു ലഭിച്ചു കൊണ്ടിരുന്ന പല ഗ്രാന്റുകളും ലഭിക്കാത്തത് അടിയന്തരമായി ശ്രദ്ധയിൽപ്പെടുത്തുമെന്നും പുതുകൃഷിക്കും ആവർത്തനകൃഷിക്കുമുള്ള ഗ്രാന്റുകൾ കർഷകർക്ക് ലഭ്യമാക്കുമെന്നും റബർ ഉപയോഗിച്ച് മൂല്യവർധിത ഉത്പന്നങ്ങൾ നിർമിച്ചാൽ അവയുടെ മാർക്കറ്റിംഗിന് റബർ ബോർഡിന്റെ എല്ലാ പിന്തുണയും നല്‍കുമെന്നും റബർ ബോർഡ് ചെയർമാൻ കെ.എൻ. രാഘവൻ. കിഴതടിയൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഇന്നലെ റബർ കർഷകരുമായി നടത്തിയ മുഖാമുഖം പരിപാടിയിലാണ് റബർ ബോർഡ് ചെയർമാൻ ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിൽ ആവശ്യമുള്ളത് 12 ലക്ഷം ടണ്ണോളം റബറാണ്. എന്നാൽ ആറോ, ഏഴോ ടണ്‍ മാത്രമാണ് ഉത്പാദനം. ഉത്പാദനം വർധിപ്പിച്ചാൽ റഇറക്കുമതി നിർത്തലാക്കുന്ന കാര്യം കേന്ദ്ര സർക്കാരിനു മുന്പിൽ സമർപ്പിക്കാൻ സാധിക്കുമെന്നും ചെയർമാൻ പറഞ്ഞു.
പല തോട്ടങ്ങളിലും ടാപ്പിംഗ് മുടങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. റബർ ഉത്പാദക സംഘങ്ങളുടെ സഹകരണത്തോടെ ടാപ്പിംഗ് പുനരാരംഭിക്കുന്ന കാര്യത്തെപ്പറ്റി ഗൗരവമായി ചിന്തിക്കണം. റബർ തോട്ടങ്ങളുടെ മെയിന്റനൻസ് ചെലവുകൾ ഉൾപ്പെടെ ഏറ്റെടുത്ത് ടാപ്പിംഗ് നടത്തണം. ചെലവ് വരുന്ന തുകയൊഴിച്ച് ബാക്കി കർഷകന് ലഭിക്കുന്ന സംവിധാനം ഉണ്ടാവണം. ഈ പദ്ധതി വിജയിച്ചാൽ നമ്മുക്ക് ആവശ്യമുള്ള റബർ ഇറക്കുമതി ചെയ്യാതെ തന്നെ ഉത്പാദിപ്പിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ടാപ്പിംഗ് ഉൾപ്പെടെയുള്ള റബർ തോട്ടങ്ങളിലെ ജോലിതൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെടുത്തണമെന്ന ആശയം ചർച്ചകളിൽ ഉയർന്നു. കേരള സർക്കാർ റബർ വിലസ്ഥിരത നല്കുന്നതു പോലെ കേന്ദ്ര ഗവണ്മെന്റുകൂടി സഹകരിച്ച് റബറിന് 200 രൂപ ആക്കണമെന്നും ചർച്ചയിൽ ആവശ്യമുയർന്നു.
പാലാ ആർപിഎസ് കോ-ഓർഡിനേഷൻ കമ്മിറ്റി കണ്‍വീനർ കെ.എസ്. മാത്യു മാന്പറന്പിൽ അധ്യക്ഷത വഹിച്ചു. റബർ ബോർഡ് ഡെവലപ്മെന്റ് ഓഫീസർ പി.എ. പോൾ, റബർ ബോർഡ് കോട്ടയം ജോയിന്റ് റബർ പ്രൊഡക്ഷൻ കമ്മീഷണർ സി. സാബു, റബർ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ എം.ജി. സതീഷ് ചന്ദ്രൻ നായർ, ഈരാറ്റുപേട്ട ഡെവലപ്മെന്റ് ഓഫീസർ ആന്റണി ജോണ്‍ എന്നിവർ പ്രസംഗിച്ചു.
25 വർഷം സേവനം പൂർത്തിയാക്കിയ ആർപിഎസ് പ്രസിഡന്റുമാരെ യോഗത്തിൽ ആദരിച്ചു.
പുതുകൃഷിക്കും ആവർത്തന കൃഷിക്കും ഗ്രാന്റ്: റബർ ബോർഡ് ചെയർമാൻ
10:37 PM Jun 25, 2019 | Deepika.com