കട്ടപ്പന: ഏലക്കാവില ശരവേഗത്തിൽ കുതിക്കുകയാണ്. സ്പൈസസ് ബോർഡിന്റെ ഇ-ലേലത്തിൽ ഉയർന്ന വില രണ്ടുതവണ കിലോഗ്രാമിനു 5000 രൂപയെന്ന മാന്ത്രിക സംഖ്യയും കടന്നു.
ഒരാഴ്ചയായി മൂവായിരത്തിനും നാലായിരത്തിനുമിടയിലാണ് വില നിൽക്കുന്നത്. കഴിഞ്ഞ 18 മുതൽ 22 വരെ നടന്ന എട്ടു ഇ-ലേലങ്ങളിലും ശരാശരി വിലയും മൂവായിരത്തിനു മുകളിലാണ്. എന്നാൽ, ലേലകേന്ദ്രങ്ങളിൽ പതിയുന്ന ഏലക്കായുടെ അളവിൽ വ്യത്യാസവുമില്ല. പ്രതിദിനം രണ്ടു ലേലങ്ങളിലുമായി 50,000 കിലോഗ്രാമിൽ താഴെയാണ് പതിയുന്ന ഏലക്കായുടെ അളവ്. ഓരോദിവസവും വില്പനയ്ക്കെത്തുന്ന ഏലക്കാ തന്നെയാണ് അടുത്ത ദിവസങ്ങളിലെ ലേലങ്ങളിലും കൊണ്ടുവരുന്നതെന്ന ചർച്ചകൾ ശരിവയ്ക്കും വിധമാണിത്.
ഏപ്രിൽ ആദ്യവാരത്തോടെ ഏലക്കാ സീസണ് അവസാനിച്ചിരുന്നു. ഏപ്രിൽ 15നുശേഷം രണ്ടു തവണ മാത്രമാണ് ലേലത്തിൽ 50,000 കിലോഗ്രാമിനു മുകളിൽ ഏലക്കാ പതിഞ്ഞത്. വില്പനയ്ക്ക് ഏലക്കാ ഇല്ലാത്തതിനാൽ ചില ദിവസങ്ങളിൽ ലേലം മുടങ്ങുകയും ചെയ്തു.
വില ഉയർന്നു നിൽക്കുന്നതു കർഷകരിൽ ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്. ഏലക്കയുടെ വിളവെടുപ്പ് ആരംഭിച്ചിട്ടില്ലെങ്കിലും സ്ഥിരമായി നിശ്ചിത അളവിൽ ഏലക്ക ലേലകേന്ദ്രങ്ങളിൽ എത്തുന്നത് റീ പൂളിംഗാണെന്നു കർഷകർ പറയുന്നു. ഒരേ ലോട്ടുതന്നെ വ്യത്യസ്ത ലേല ഏജൻസികളിൽ പതിച്ചു വ്യാപാരികൾ വില ഉയർത്തിനിർത്തുകയാണെന്ന് കർഷകർ പറയുന്നു.
മഹാപ്രളയത്തിൽ ജില്ലയിലെ ഏലം മേഖലയുടെ 80 ശതമാനവും നശിച്ചതായാണ് നിഗമനം. പുനർകൃഷി നടത്തിയെങ്കിലും പിന്നീടുണ്ടായ വരൾച്ചയും ഏലക്കർഷകർക്കു തിരിച്ചടിയായി. കൂടാതെ വേനൽമഴ ചതിച്ചതും ഇടവപ്പാതി ദുർബലമായതും കാർഷികമേഖലയെ പിന്നോട്ടടിച്ചു. ഇപ്പോഴത്തെ വിലവർധന ചെറുകിട കർഷകർക്ക് പ്രയോജനപ്പെട്ടിട്ടില്ല. വരൾച്ച ബാധിച്ചതും വേനൽമഴ ദുർബലമാകുകയും ചെയ്തതോടെ ഏലക്കാ വിളവെടുപ്പ് നീണ്ടുപോകുകയാണ്.
നിലവിലെ സ്ഥിതിയിൽ സെപ്റ്റംബറോടെ മാത്രമേ സീസണ് ആരംഭിക്കൂ. സീസണ് ആരംഭിക്കുന്പോൾ ഇപ്പോഴത്തെ വില ലഭിക്കില്ലെന്നതാണ് കർഷകരുടെ ആശങ്കയ്ക്കു കാരണം. ഇപ്പോൾ ഉയർന്ന വില നിലനിൽക്കുന്നതിനാൽ ഉത്പാദനച്ചെലവ് ഭീമമായി വർധിക്കാനുള്ള സാധ്യതയുമുണ്ട്. വിലവർധന കണക്കാക്കി വളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗവും വിലയും വർധിക്കാനുള്ള സാധ്യത കർഷകർ മുന്നിൽ കാണുന്നുണ്ട്.
ഏലക്കാ കിലോഗ്രാമിന് 1500 രൂപയിൽ കൂടുതൽ വിലവന്ന 2009 - 2010നുശേഷം ഉത്പാദനച്ചെലവിൽ വൻ വർധനയുണ്ടായി. വളങ്ങളുടെയും കീടനാശിനികളുടെയും വില വർധിച്ചു. തൊഴിലാളികളുടെ കൂലിയും കൂടി. ഒരിക്കൽ വർധിച്ച ചെലവ് പിന്നീട് കുറഞ്ഞിട്ടില്ല. വിളവെടുപ്പു സീസണ് ആരംഭിക്കുന്പോൾ ഇപ്പോഴത്തെ വില ഉണ്ടായില്ലെങ്കിൽ സാധാരണ കർഷകർക്ക് പിടിച്ചുനിൽക്കാകനാകാത്ത സ്ഥിതിയുണ്ടാകും. ഇപ്പോഴത്തെ വിലവർധനകണ്ട് ഏലക്കൃഷിയും നടത്തിപ്പും കർഷകർ വർധിപ്പിച്ചിട്ടുണ്ട്. ഏലത്തിന്റെ നടീൽ വസ്തുവിനും (തട്ട) ഇപ്പോൾ വില കൂടുകയാണ്.
ഏലക്കാ വിലവർധന; പിന്നിൽ വ്യാപാരികളുടെ ചൂതാട്ടം?
10:37 PM Jun 24, 2019 | Deepika.com