നെടുമ്പാശേരി: അനധികൃതമായി കടത്താൻ ശ്രമിക്കവേ ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളില്‍നിന്നായി പിടികൂടിയതു 417 കിലോഗ്രാം സ്വര്‍ണം. കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ചപ്പോഴാണ് ഇതിൽ 199 കിലോ സ്വര്‍ണവും പിടിയിലായത്. 167 കിലോഗ്രാം സ്വര്‍ണം പിടികൂടിയ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണു രണ്ടാമത്. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് 48 കിലോഗ്രാം സ്വര്‍ണവും കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് 3.5 കിലോഗ്രാം സ്വര്‍ണവും ഈ കാലയളവില്‍ പിടിയിലായി.
2018-19 സാമ്പത്തിക വര്‍ഷം കസ്റ്റംസ് എയര്‍ ഇന്റലിജന്‍സും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സും നടത്തിയ പരിശോധനകളിലാണ് ഇത്രയധികം സ്വര്‍ണം പിടികൂടിയത്. കൊച്ചിയിൽ മാത്രം പിടിച്ച സ്വര്‍ണത്തിന് 50 കോടി രൂപയോളം വിലവരും. മുന്വര്ഷത്തെയപേക്ഷിച്ചു നാലിരട്ടിയിലേറെ വര്‍ധനയാണു വിമാനത്താവളങ്ങളില്‍നിന്നു സ്വര്‍ണക്കടത്തു പിടികൂടുന്നതില്‍ ഉണ്ടായത്. 2017-18 ല്‍ നെടുമ്പാശേരി, കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍നിന്നായി 103.5 കിലോഗ്രാം സ്വര്‍ണമാണു പിടികൂടിയിരുന്നത്.
നെടുമ്പാശേരി വിമാനത്താവളം വഴി കഴിഞ്ഞവർഷം വിദേശത്തേക്കു കടത്താന്‍ ശ്രമിച്ച 11 കോടി രൂപയുടെ വിദേശ കറന്‍സികളും1.68 കോടി ഇന്ത്യന്‍ രൂപയും പിടിച്ചെടുത്തിരുന്നു. നികുതി വെട്ടിച്ചു കടത്താന്‍ ശ്രമിച്ച വന്‍തോതിലുള്ള വിദേശ സിഗരറ്റുകള്‍ ഉള്‍പ്പെടെ മറ്റ് നിരവധി വസ്തുക്കളും കസ്റ്റംസ് വിഭാഗത്തിന്റെ പിടിയിലായി.
വിദേശരാജ്യങ്ങളില്‍നിന്നു സ്വര്‍ണം വാങ്ങി അനധികൃതമായി ഇന്ത്യയിലേക്കു കടത്താനാണു പ്രധാനമായും വിദേശ കറന്‍സി ഗള്‍ഫ് നാടുകളിലേക്കു കൊണ്ടുപോകുന്നത്. ഇതിനായി വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക ഏജന്റുമാരും പ്രവര്‍ത്തിക്കുന്നുണ്ട്. നാട്ടിലേക്കു വരുന്ന പ്രവാസികളുടെ കൈവശമുണ്ടാകുന്ന വിദേശ കറന്‍സികള്‍ ‘ഫോറിന് മണി എക്സ്ചേഞ്ച്’ സ്ഥാപനങ്ങളില്‍നിന്നു ലഭിക്കുന്നതില്‍ കൂടുതല്‍ തുക നല്‍കിയാണ് ഇവര്‍ ശേഖരിക്കുന്നത്.
അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു തടയിടാന്‍ ബന്ധപ്പെട്ടവര്‍ കാര്യമായ ശ്രമങ്ങള്‍ നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. വിമാനത്താവളത്തിനു പുറത്തു നടക്കുന്ന ഇത്തരം കാര്യങ്ങളില്‍ നടപടി സ്വീകരിക്കേണ്ട ചുമതല ലോക്കല്‍ പോലീസിനാണ്.
വിമാനത്താവളങ്ങളിലൂടെ സ്വർണക്കടത്ത് കൂടുന്നു ;1 വർഷം പിടികൂടിയത് 417 കിലോഗ്രാം
10:36 PM Jun 24, 2019 | Deepika.com