വാഷിംഗ്ടൺ: റഷ്യയുമായുള്ള എസ്-400 മിസൈൽ ഇടപാട് ഉപേക്ഷിക്കാൻ ഇന്ത്യയോടു യുഎസ് നിർദേശിച്ചുവെന്ന് റിപ്പോർട്ട്. അതല്ലെങ്കിൽ കടുത്ത ഉപരോധ നടപടികൾ നേരിടേണ്ടിവരുമെന്നാണു യുഎസ് മുന്നറിയിപ്പ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അടുത്തയാഴ്ച ഇന്ത്യയിലെത്തുന്നതിനു മുന്നോടിയായാണു മിസൈൽ ഇടപാടിനെതിരേ യുഎസ് സ്വരം കടുപ്പിച്ചിരിക്കുന്നത്.
എസ്-400 ഇടപാടിനു പകരം മാർഗങ്ങൾ സ്വീകരിക്കാൻ ഇന്ത്യയോടു നിർദേശിക്കാൻ സമയമായെന്നാണ് ഇതേക്കുറിച്ച് ട്രംപ്ഭരണകൂടത്തിലെ ഒരു ഉന്നതൻ പ്രതികരിച്ചത്.
ഇന്ത്യയുമായി സൈനികസഹകരണം ശക്തമാക്കാൻ യുഎസ് ഏറെക്കാര്യങ്ങൾ ചെയ്തുവെന്നും വെള്ളിയാഴ്ച നടന്ന ഒരു സെമിനാറിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.സൈനിക ഇടപാടിനു റഷ്യക്കെതിരേയുള്ള യുഎസ് ഉപരോധം ഇന്ത്യക്കു ഭീഷണിയോ തടസമോ അല്ലെന്നാണ് ഇന്ത്യൻ നിലപാട്. ഇക്കാര്യം യുഎസിനെ അറിയിക്കുകയും ചെയ്തു. കരാറിൽ നിന്ന് പിന്മാറില്ലെന്നും ഇന്ത്യ ആവർത്തിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും മികച്ച അത്യാധുനിക മിസൈൽ പ്രതിരോധമാണ് എസ്-400. റഷ്യയുമായി അന്പതുകോടി യുഎസ് ഡോളറിന്റെ ഇടപാടിൽ കഴിഞ്ഞ ഒക്ടോബറിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിനും ഒപ്പിട്ടത്.
റഷ്യയുമായി മിസൈൽ ഇടപാട് വേണ്ടെന്ന് ഇന്ത്യയോടു യുഎസ്
12:13 AM Jun 23, 2019 | Deepika.com