ഹോങ്കോംഗ്: ചൈനയുമായി കുറ്റവാളി കൈമാറ്റക്കരാർ ഉണ്ടാക്കാനുള്ള നീക്കത്തെ എതിർത്തു സമരം ചെയ്തതിന്റെ പേരിൽ അറസ്റ്റിലായവരെ മോചിപ്പിക്കണമെന്നും ചൈനാ അനുകൂലിയായ ഭരണാധിപ കാരി ലാം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ഹോങ്കോംഗ് ജനത ഇന്നലെ പോലീസ് ആസ്ഥാനത്തേക്കു വൻ മാർച്ച് നടത്തി.
കറുത്ത വസ്ത്രങ്ങളും മുഖംമൂടികളും ധരിച്ച യുവജനത നഗരകേന്ദ്രത്തിലെ ഗവൺമെന്റ് കോംപ്ലക്സിൽ ഒത്തു ചേർന്നശേഷം ഗതാഗതം സ്തംഭിപ്പിച്ച് പോലീസ് ആസ്ഥാനത്തേക്കു മാർച്ച് നടത്തുകയായിരുന്നു. പ്രതിഷേധക്കാർക്കു നേർക്ക് ബലപ്രയോഗം നടത്താൻ പോലീസ് മുതിർന്നില്ല.
ചൈനയുമായി കുറ്റവാളി കൈമാറ്റക്കരാർ ഉണ്ടാക്കുന്നതിനെതിരേ മുൻ ഞായറാഴ്ചകളിൽ ലക്ഷങ്ങൾ പ്രകടനം നടത്തിയിരുന്നു. പോലീസ് പ്രതിഷേധക്കാർക്കു നേർക്ക് കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിക്കുകയും നിരവധിപ്പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
കരാറിനുള്ള ബിൽ താത്കാലികമായി ഉപേക്ഷിച്ചതായി കാരി ലാം അറിയിച്ചിട്ടും പ്രതിഷേധം അവസാനിച്ചിട്ടില്ല. കണ്ണിൽപൊടിയിടുന്ന തന്ത്രമാണിതെന്നും ബിൽ പൂർണമായി ഉപേക്ഷിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നുമാണ് നിലപാട്.
ഹോങ്കോംഗിൽ പോലീസ് ആസ്ഥാനം ഉപരോധിച്ചു
02:37 AM Jun 22, 2019 | Deepika.com