വാഷിംഗ്ടൺ: അമേരിക്കൻ അഴിമതിവിരുദ്ധ നിയമങ്ങൾ ലംഘിച്ചതിനെതിരേയുള്ള കേസ് ഒത്തുതീർപ്പാക്കാൻ 28.2 കോടി ഡോളർ അടയ്ക്കാമെന്ന് ആഗോള റീട്ടെയ്ൽ ഭീമൻ വാൾമാർട്ട്. ഇന്ത്യ, ചൈന, ബ്രസീൽ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ ശൃംഖല വ്യാപിപ്പിക്കുന്നതിനായി കൈക്കൂലി നല്കിയാണ് വാൾമാർട്ട് നിയമലംഘനം നടത്തിയത്.
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇടനിലക്കാരായി നിന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നല്കിയത് അഴിമതി നിരോധന നിയമത്തിന് (എഫ്സിപിഎ) എതിരാണെന്ന് അമേരിക്കൻ സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (സെക്) അറിയിച്ചു. അതിനാൽ അഴിമതി വിരുദ്ധ നടപടികൾ സ്വീകരിക്കാൻ വാൾമാർട്ട് ശ്രമിച്ചില്ല എന്ന് സെക് വിലയിരുത്തി.
സെക് ചാർജ് ചെയ്ത കേസിൽ 14.4 കോടി ഡോളറും സമാന്തര ക്രിമിനൽ കേസുകൾക്ക് പരിഹരിക്കാൻ 13.8 കോടി ഡോളറും ഉൾപ്പെടെ ആകെ 28.2 കോടി ഡോളർ ഒടുക്കാമെന്നാണ് വാൾമാർട്ട് സമ്മതിച്ചിരിക്കുന്നത്.
കന്പനി ഇത്തരം കുറ്റകൃത്യങ്ങളിൽ വീഴാൻ പാടില്ലായിരുന്നു. പക്ഷേ, വാൾമാർട്ട് നിരന്തരം അഴിമതി പ്രവർത്തനങ്ങളിലേക്കു വീണുപോയി എന്ന് സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് കമ്മീഷന്റെ എൻഫോഴ്സ്മെന്റ് ഡിവിഷൻ മേധാവി ചാൾസ് കെയ്ൻ പറഞ്ഞു.
ഒടുവിൽ കുറ്റസമ്മതം
10:50 PM Jun 21, 2019 | Deepika.com