ടെഹ്റാൻ: അമേരിക്കൻ സൈന്യത്തിന്റെ നിരീക്ഷണ ഡ്രോൺ (പൈലറ്റില്ലാ വിമാനം) ഹോർമുസ് കടലിടുക്കിനു സമീപം അന്തർദേശീയ വ്യോമമേഖലയിൽ ഇറാനിലെ വിപ്ലവഗാർഡുകൾ മിസൈൽ ആക്രമണത്തിൽ തകർത്തു. ഇതോടെ ഗൾഫിലെ സംഘർഷം വർധിച്ചു.
അമേരിക്കയുടെ ഏത് അത്യാധുനിക ആയുധവും തകർക്കാൻ ശേഷിയുണ്ടെന്നും തങ്ങളെ ആക്രമിച്ചാൽ യുദ്ധത്തിനു മടിക്കില്ലെന്നും അമേരിക്കയ്ക്കു മുന്നറിയിപ്പു നൽകുകയാണ് ഡ്രോൺ വീഴ്ത്തിയതിലൂടെ ഇറാൻ ചെയ്തിരിക്കുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇറാൻ മിസൈൽ പ്രയോഗിച്ച് ഡ്രോൺ വീഴ്ത്തിയെന്ന് പെന്റഗൺ സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ വൈറ്റ്ഹൗസിൽ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.
സ്ഥാനമൊഴിയുന്ന പ്രതിരോധ സെക്രട്ടറി പാട്രിക് ഷനഹാനും പുതുതായി നിയമിതനായ ആക്ടിംഗ് സെക്രട്ടറി മാർക്ക് എസ്പറും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും യോഗത്തിൽ പങ്കെടുക്കും.
ഇതേസമയം, ഇറാന്റെ വ്യോമാതിർത്തിയിൽ കടന്നതിനെത്തുടർന്നാണ് തെക്കൻ പ്രവിശ്യയായ ഹോർമോസ്ഗനിൽ യുഎസ് സേനയുടെ ആർക്യു-4 ഗ്ലോബൽ ഹ്വാക്ക് ഡ്രോൺ വീഴ്ത്തിയതെന്ന് ഇറാനിലെ വിപ്ലവഗാർഡ് വക്താവ് അറിയിച്ചു.
അമേരിക്കയ്ക്കുള്ള വ്യക്തമായ മുന്നറിയിപ്പാണിതെന്ന് ജനറൽ ഹുസൈൻ സലാമി പറഞ്ഞു. ഏതെങ്കിലും രാജ്യവുമായി യുദ്ധത്തിന് ഇറാനു താത്പര്യമില്ല. എന്നാൽ തങ്ങൾ യുദ്ധത്തിനു സജ്ജരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വർധിക്കാൻ ഈ സംഭവം ഇടയാക്കിയേക്കുമെന്നു കരുതപ്പെടുന്നു. ഒരാഴ്ച മുന്പ് ഒമാൻ ഉൾക്കടലിൽ രണ്ട് എണ്ണടാങ്കറുകൾക്കു നേർക്കുണ്ടായ ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് അമേരിക്ക ആവർത്തിക്കുന്നു. എന്നാൽ ഇറാൻ നിഷേധിക്കുകയാണ്.
ഇറാന്റെ ഭീഷണി നേരിടാനെ ന്നു പറഞ്ഞ് ഗൾഫിലേക്ക് അമേരിക്ക യുദ്ധക്കപ്പലുകളും ബോംബർ വിമാനങ്ങളും പേട്രിയറ്റ് മിസൈലുകളും കൂടുതൽ സൈനികരെയും അയച്ചിട്ടുണ്ട്.
ഗൾഫിൽ യുഎസ് ഡ്രോൺ ഇറാൻ വെടിവച്ചിട്ടു
12:26 AM Jun 21, 2019 | Deepika.com