അങ്കാറ: 2016ലെ പരാജയപ്പെട്ട സൈനിക അട്ടിമറി നീക്കവുമായി ബന്ധപ്പെട്ട കേസിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ അടക്കം 24 പേർക്ക് തുർക്കി കോടതി കടുത്ത ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. സൈനിക കലാപത്തിനിടെ 139 പേർ കൊല്ലപ്പെട്ടതിനടക്കമാണ് ശിക്ഷ.
ഭരണഘടനാ ലംഘനം, പ്രസിഡന്റ് എർദോഗനെ വധിക്കാൻ ശ്രമം തുടങ്ങിയ കുറ്റങ്ങളും ചുമത്തപ്പെട്ടു.
17 പേർക്ക് 141 ജീവപര്യന്തവും ഏഴു പേർക്ക് 17 ജീവപര്യന്തവും ശിക്ഷയാണ് വിധിച്ചത്.
മുൻ വ്യോമസേനാ മേധാവി അകിൻ ഓസ്തുർക്ക്, മുൻ എംപി സബാൻ ദിസ്ലിയുടെ സഹോദരൻ മെഹ്മെത് ദിസ്ലി, പ്രസിഡന്റ് എർദോഗന്റെ മുൻ സൈനിക ഉപദേഷ്ടാവായിരുന്ന കേണൽ അലി യെസീജി, മുൻ ബ്രിഗേഡിയർ ജനറൽ ഗോഖൻ സാഹിൻ തുടങ്ങിയവർ ശിക്ഷിക്കപ്പെട്ടവരിൽ പ്രമുഖരാണ്.
എർദോഗനെ വധിക്കാൻ ശ്രമിച്ച കേസിൽ കേണൽ അലി യെസീജി 18 വർഷം തടവുശിക്ഷ അനുഭവിച്ചുവരികയാണ്. എർദോഗനെ വധിക്കാൻ നേതൃത്വം നല്കിയ ബ്രിഗേഡിയർ ജനറൽ ഗോഖന് 137 ജീവപര്യന്തങ്ങളിലായി 540 വർഷം തടവാണ് അനുഭവിക്കേണ്ടത്.
തുർക്കിയിൽ 24 പേർക്ക് ജീവപര്യന്തം
12:26 AM Jun 21, 2019 | Deepika.com