ആംസ്റ്റർഡാം: 2014ൽ മലേഷ്യാ എയർലൈൻസ് വിമാനം മിസൈലേറ്റു തകർന്ന് 298 പേർ മരിച്ച സംഭവത്തിൽ മൂന്നു റഷ്യക്കാർക്കും ഒരു യുക്രെയിൻ സ്വദേശിക്കും എതിരേ നെഥർലൻഡ്സ് സർക്കാർ കുറ്റം ചുമത്തി. വിചാരണ മാർച്ചിൽ ആരംഭിക്കും. നാലുപേർക്ക് എതിരേയും അന്തർദേശീയ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
ആംസ്റ്റർഡാമിൽനിന്നു ക്വാലാലംപൂരിലേക്കു സർവീസ് നടത്തിയ വിമാനം(എംഎച്ച്17) 2014 ജൂലൈ 17നാണ് യുക്രെയിനു മുകളിൽ വിമാനവേധ മിസൈലേറ്റു തകർന്ന് വിവിധ രാജ്യക്കാരായ 298 പേർ കൊല്ലപ്പെട്ടത്. ആ സമയത്ത് യുക്രെയിനിൽ റഷ്യൻ പിന്തുണയോടെ കലാപം നടക്കുകയായിരുന്നു.
റഷ്യക്കാരായ ഇഗോർ ഗിർക്കിൻ, സെർജി ഡുബിൻസ്കി, ഒലെഗ് പുലാറ്റോവ്, യുക്രെയിൻകാരനായ ലിയോണിഡ് ഖാർഷെങ്കോ എന്നിവർക്കെതിരേയാണ് കുറ്റം ചുത്തിയിരിക്കുന്നത്. വിമാനം വീഴ്ത്തിയ മിസൈൽ കൊണ്ടുവന്നത് ഇവരാണെന്ന് ആരോപിക്കപ്പെടുന്നു. മൂന്നു റഷ്യക്കാരും റഷ്യൻ സൈന്യവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നവരാണ്.
നെഥർലൻഡ്സ്, മലേഷ്യ, ഓസ്ട്രേലിയ, ബൽജിയം, യുക്രെയ്ൻ എന്നീ രാജ്യങ്ങളിലെ ഡിറ്റക്ടീവുകളും പ്രോസിക്യൂട്ടർമാരും അടങ്ങിയ അന്തർദേശീയ സംഘമാണ് അന്വേഷണം നടത്തി റഷ്യയുടെ പങ്ക് വെളിച്ചത്തു കൊണ്ടുവന്നത്. റഷ്യൻ സൈന്യത്തിന്റെ മിസൈൽവേധ ബ്രിഗേഡിൽനിന്നുള്ള മിസൈലാണ് വിമാനം വീഴ്ത്താൻ ഉപയോഗിച്ചതെന്ന് സംഘം പറഞ്ഞു. സംഘത്തിന്റെ കണ്ടെത്തലുകൾ അംഗീകരിക്കില്ലെന്നു നേരത്തേ റഷ്യ വ്യക്തമാക്കിയിരുന്നു.
മലേഷ്യൻ വിമാനം വീഴ്ത്തൽ; നാലു പേർക്കെതിരേ കുറ്റം ചുമത്തി
12:13 AM Jun 20, 2019 | Deepika.com