കോകുക കറേജിയസ് എന്ന ജാപ്പനീസ് എണ്ണടാങ്കറിനു നേർക്കു നടന്ന ആക്രമണത്തിൽ പൊട്ടാതെ കിടന്ന മൈൻ പട്രോളിംഗ് നടത്തുന്ന ഇറാൻ ബോട്ടിലെ സൈനികർ നീക്കം ചെയ്യുന്ന വീഡിയോയാണു പുറത്തുവിട്ടത്.
ഇതേസമയം ഇറാനെ മനഃപൂ ർവം പ്രകോപിപ്പിച്ച് ഗൾഫിൽ സംഘർഷം വർധിപ്പിക്കാനുള്ള നീക്കത്തിൽനിന്ന് അമേരിക്ക പിന്മാറണമെന്ന് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി സെർജി റ്യാബ്കോവ് പറഞ്ഞു. യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്.
ഇറാനെതിരേ ഏറ്റുമുട്ടലിനു യുഎസ് ആഗ്രഹിക്കുന്നില്ലെന്നും മേഖലയിലെ യുഎസ് താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് കൂടുതൽ സൈനികരെ അയയ്ക്കുന്നതെന്നും പെന്റഗൺ യുഎസ് ആക്ടിംഗ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷാനൻ പ്രസ്താവനയിൽ വ്യക്തമാക്കി. യുഎസ് സെൻട്രൽ കമാൻഡിന്റെ അഭ്യർഥന പരിഗണിച്ചും വൈറ്റ് ഹൗസുമായി കൂടിയാലോചിച്ചുമാണ് ഈ തീരുമാനം എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎസ്എസ് ഏബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനി ഉൾപ്പെടെ ഏതാനും യുദ്ധക്കപ്പലുകളും ബി-52 ബോംബർ വിമാനങ്ങളും പേട്രിയട്ട് മിസൈലുകളും നേരത്തെ അമേരിക്ക ഗൾഫ് മേഖലയിലേക്ക് അയച്ചിരുന്നു. ഹോർമുസ് അടച്ച് എണ്ണക്കച്ചവടം തടയുമെന്ന ഇറാന് ഭീഷണി ഉയർത്തിയ പശ്ചാത്തലത്തിലായിരുന്നു ഈ നടപടി. 1500ലധികം യുഎസ് സൈനികർ ഇപ്പോൾ ഈ മേഖലയിലുണ്ട്. ഇതിനു പുറമേയാണ് ആയിരം സൈനികരെക്കൂടി അയയ്ക്കുന്നത്.
ആണവക്കരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറി ഇറാനെതിരേ ശക്തമായ സാന്പത്തിക ഉപരോധം ഏർപ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ നടപടിയാണ് ഗൾഫിൽ സംഘർഷം വർധിപ്പിച്ചത്. ജർമനിയും അമേരിക്ക ഒഴികെയുള്ള വൻശക്തികളും ആണവക്കരാറിനെ അനുകൂലിക്കുകയാണ്.
അമേരിക്ക പിന്മാറിയ സ്ഥിതിക്ക് തങ്ങൾ കരാർ വ്യവസ്ഥ പാലിക്കാൻ ബാധ്യസ്ഥരല്ലെന്നും യുറേനിയം സ്റ്റോക്ക് വർധിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കരാർ സംരക്ഷിക്കാൻ വേണ്ട നടപടിക്ക് യൂറോപ്യൻ രാജ്യങ്ങൾക്ക് ഇറാൻ പത്തുദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.