മുംബൈ: സാന്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയർവേസിന്റെ കടബാധ്യതകൾ പരിഹരിക്കാൻ ഫലപ്രദമായ പദ്ധതികളൊന്നുമുണ്ടാകാത്ത സാഹചര്യത്തിൽ കന്പനിക്കെതിരേ പാപ്പർ നടപടികൾ ആരംഭിക്കാൻ ദേശീയ കന്പനി നിയമ ട്രൈബ്യൂണലിനെ(എൻസിഎൽടി)സമീപിക്കുകയാണെന്ന് എസ്ബിഎയെുടെ നേതൃത്വത്തിലുള്ള ബാങ്ക് കൂട്ടായ്മ അറിയിച്ചു.
നിബന്ധനകളോടുകൂടിയ ഏതാനും വാഗ്ദാനങ്ങൾ മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളു. പ്രശ്നം പരിഹരിക്കാൻ അതു പര്യാപ്തമല്ല. ഇൻസോൾവൻസി ബാങ്ക്റപ്സി കോഡ് പ്രകാരമുളള നടപടികളൊഴിവാക്കാൻ ഇത്രനാളും ശ്രമിച്ചിരുന്നു. എന്നാൽ, ഇനി അതാണു വഴി - ബാങ്ക് കൺസോർഷ്യം പ്രസ്താവനയിൽ അറിയിച്ചു. ജെറ്റ് എയർവേസിൽനിന്നു പണം ലഭിക്കാനുള്ളവരുടെ യോഗത്തിനു ശേഷമാണ് ബാങ്ക് കണ്‍സോർഷ്യം പ്രസ്താവനയിറക്കിയത്. നേരത്തെ ജെറ്റ് എയർവേസിൽനിന്നു പണം ലഭിക്കാനുള്ള ഷാമാൻ വീൽസും ഗാഗർ എന്റർപ്രൈസസും ജെറ്റ് എയർവേസിനെതിരേ പാപ്പർ നടപടി ആവശ്യപ്പെട്ട് എൻസിഎൽടിയെ സമീപിച്ചിരുന്നു. ഈ കേസിൽ ഈ മാസം 20ന് എൻസിഎൽടി വാദം കേൾക്കാനിരിക്കുകയാണ്.
ഷാമാൻ എന്റർപ്രൈസിനു 8.74 കോടിയും ഗാഗറിന് 53 ലക്ഷം രൂപയുമാണ് ജെറ്റ് എയർവേസിൽനിന്നു ലഭിക്കാനുളളത്. അതേസമയം, എസ്ബിഎയെുടെ നേതൃത്വത്തിലുള്ള ബാങ്ക് കൂട്ടായ്മയ്ക്കു കിട്ടാനുള്ളത് 8,000 കോടിയിലേറെയാണ്. ഇതിനു പുറമേ ജീവനക്കാരുടെ ശന്പളക്കുടിശികയുൾപ്പെടെയുള്ള ബാധ്യതകളുമുണ്ട്.
ജെറ്റ് എയർവേസ്: ഇനി ആശ്രയം പാപ്പർ നടപടികളെന്ന് ബാങ്ക് കൂട്ടായ്മ
12:49 AM Jun 18, 2019 | Deepika.com