വാഴ്സോ: ആശുപത്രിക്കിടക്കയിൽ അർബുദരോഗവുമായി മരണത്തെ മുഖാമുഖം കാണുന്നതിനിടെ വൈദികപട്ടം സ്വീകരിച്ച പോളീഷ് വൈദികൻ ഫാ.മൈക്കിൾ ലോസ് ലോകത്തോടു വിടപറഞ്ഞു. വൈദികനാകാനുള്ള മൈക്കിളിന്റെ അതിയായ ആഗ്രഹം കണക്കിലെടുത്തു ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേക അനുവാദത്തോടുകൂടി ഒരേ ദിവസം ഡീക്കൻ പട്ടവും പൗരോഹിത്യ പട്ടവും ഒരുമിച്ചു സ്വീകരിച്ചതു ലോകശ്രദ്ധ നേടിയിരുന്നു.
സൺസ് ഓഫ് ഡിവൈൻ പ്രോവിഡൻസ് സന്യാസ സമൂഹത്തിലെ അംഗമായിരുന്ന ഇന്നലെ ഉച്ചയോടെയാണ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. ലോകത്തിന്റെ കണ്ണുനനച്ച വൈദികന്റെ വേർപാടിന്റെ വാര്‍ത്ത കോണ്‍ഗ്രിഗേഷന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സഭാനേതൃത്വം പുറത്തുവിട്ടത്.
ഒരു മാസം മുൻപാണ് ലൂയിജി ഓറിയോൺ മേജർ സെമിനാരിയില്‍ പഠിക്കുകയായിരുന്ന ഫാ. മൈക്കിൾ ലോസിനു കാൻസർ രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്നു ചികിത്സ തുടങ്ങിയെങ്കിലും വൈകിപ്പോയിരുന്നു. പൗരോഹിത്യ സ്വീകരണം എന്ന ഒറ്റ ആഗ്രഹം അദ്ദേഹം പങ്കുവച്ചു.
ഇതോടെ വാഴ്സോപ്രാഗ് രൂപത വത്തിക്കാനുമായി ബന്ധപ്പെട്ടു. മൈക്കിളിന്റെ ആഗ്രഹം സാധിക്കാൻ ഫ്രാന്‍സിസ് പാപ്പ പ്രത്യേക അനുമതി നല്‍കുകയായിരുന്നു.
തുടര്‍ന്നു ഇക്കഴിഞ്ഞ മേയ് 24നു ഓങ്കോളജി വാർഡിലെ കിടക്കയില്‍ അദ്ദേഹം ഡീക്കൻ പദവിയും പൗരോഹിത്യവും ഒന്നിച്ചു സ്വീകരിച്ചു. ഇതിനു പിന്നാലെ ജൂൺ ഏഴിന് അദ്ദേഹത്തിന്റെ മുപ്പത്തിയൊന്നാം പിറന്നാളിനു പോളിഷ് പ്രസിഡന്റ് ആന്‍ഡ്രസെജ് ഡൂഡ മൈക്കിൾ ലോസിനെ ആശുപത്രിയിൽ നേരിട്ടു എത്തി സന്ദർശിച്ചതും വലിയ വാർത്തയായിരുന്നു.
ആശുപത്രിക്കിടക്കയിൽ വൈദികനായ ഫാ. മൈക്കിൾ യാത്രയായി
12:48 AM Jun 18, 2019 | Deepika.com