ബെയ്ജിംഗ്: ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് ദ്വിദിന സന്ദർശനത്തിനായി വ്യാഴാഴ്ച ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോഗ്യാംഗിലെത്തും. കിം ജോംഗ് ഉന്നിന്റെ ക്ഷണ പ്രകാരമാണു സന്ദർശനമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഇന്റർനാഷണൽ ഡിപ്പാർട്ടുമെന്റ് വക്താവ് ഹു ഷാവോമിംഗ് അറിയിച്ചു. ഉത്തരകൊറിയൻ സന്ദർശനം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായി വൈകാതെ ഉത്തരകൊറിയ-ചൈനാ അതിർത്തിയിൽ സ്ഫോടനവും തുടർന്നു ഭൂചലനവും അനുഭവപ്പെട്ടത് അല്പം പരിഭ്രാന്തി പരത്തി.
അടുത്തയാഴ്ച ജപ്പാനിലെ ഒസാക്കയിൽ ജി20 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്താനിരിക്കുന്ന ചിൻപിംഗ് അതിനുമുന്പ് പോഗ്യാംഗ് സന്ദർശിക്കുന്നതിന് ഏറെ പ്രാധാന്യം കല്പിക്കപ്പെടുന്നു. വാഷിംഗ്ടൺ- പോഗ്യാംഗ് ചർച്ച പുനരാരംഭിക്കുന്നതിന് കിമ്മിനെ പ്രേരിപ്പിക്കാൻ ചിൻപിംഗിനായേക്കും.
കിം ഇതിനകം നാലു തവണ ചൈനയിൽ സന്ദർശനം നടത്തിയിട്ടുണ്ട്. എന്നാൽ പതിന്നാലു വർഷത്തിനുശേഷമാണ് ഒരു സമുന്നത ചൈനീസ് നേതാവ് ഉത്തരകൊറിയയിലെത്തുന്നത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ചിൻപിംഗ് പ്യോഗ്യാംഗിലുണ്ടാവും. കൊറിയൻ മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതു സംബന്ധിച്ച കാര്യങ്ങൾ കിമ്മുമായി ചിൻപിംഗ് ചർച്ച ചെയ്യുമെന്നു കരുതപ്പെടുന്നു.
യുഎസ്-പ്യോഗ്യാംഗ് ബന്ധത്തെ സ്വാധീനിക്കുവാൻ തങ്ങൾക്കാവുമെന്ന് അമേരിക്കയെ ബോധ്യപ്പെടുത്താൻ കൂടിയാണ് ഒസാക്ക ഉച്ചകോടിക്കു മുന്പ് ചിൻപിംഗ് കിമ്മുമായി കൂടിക്കാഴ്ച നിശ്ചയിച്ചതെന്നു വിലയിരുത്തപ്പെടുന്നു.
ഷി ചിൻപിംഗ് ഉത്തരകൊറിയയിലേക്ക്
12:48 AM Jun 18, 2019 | Deepika.com