റോം: കഴിഞ്ഞ ദിവസം അന്തരിച്ച വിശ്രുത ഇറ്റാലിയൻ ചലച്ചിത്ര പ്രതിഭ ഫ്രാങ്കോ സിഫിറെല്ലി(96) യേശുവിന്റെ ത്യാഗജീവിതം വെള്ളിത്തിരയിൽ എത്തിച്ച ലോകോത്തര സംവിധായകരിൽ പ്രമുഖനാണ്. മറ്റു പലരും യേശുവിന്റെ ജീവിതകഥ അഭ്രപാളികളിലാക്കിയിട്ടുണ്ടെങ്കിലും സിഫിറെല്ലി അതു ചെയ്തപ്പോൾ വിശേഷപ്പെട്ട പ്രതിഭയുടെ ഒരു കൈയൊപ്പുണ്ടായിരുന്നു.
ജീസസ് ഓഫ് നാസരേത്ത് എന്ന ചരിത്രസിനിമയിലൂടെ ലോകനായകന്റെ ബെത്ലഹേമിലെ ജനനം മുതൽ സുവിശേഷ ജീവിതവും കുരിശുമരണവും ഉയിർത്തെഴുന്നേല്പുമെല്ലാം സിഫിറെല്ലി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് എഴുതിച്ചേർത്തു. യേ ശുവിനെക്കുറിച്ചുള്ള ആറു മണിക്കൂർ നീളമുള്ള ഈ ടെലിവിഷൻ സിനിമ സിഫിറെല്ലിയുടെ പ്രതിഭ ഏറ്റവും വ്യക്തമാകുന്നതാണ്.
ഫ്രാങ്കോ സിഫറെല്ലി അഭിനയകലയുടെ വിസ്മയങ്ങൾ ചമച്ചതു നാടക വേദിയിലും വെള്ളിത്തിരയിലുമാണ്. ഇന്നു തിരിഞ്ഞുനോക്കുമ്പോൾ ഇറ്റാലിയൻ ഓപ്പറയിലും ടെലിവിഷൻ സ്ക്രീനിലും വെള്ളിത്തിരയിലും സിഫിറെല്ലി എന്ന നവതരംഗ സംവിധായക ശില്പിയുടെ കരവിരുത് തെളിഞ്ഞുനിൽക്കുന്നു. ഷേക്സ്പിയർ നാടകങ്ങളെ ഇറ്റാലിയൻ ജനതയ്ക്കായി ഇത്രമേൽ വൈകാരികമായി ചേർത്തുപിടിച്ച മറ്റൊരാൾ ഉണ്ടോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ഫ്രാങ്കോ സിഫിറെല്ലിയുടെ വിയോഗം തീർക്കുന്ന ശൂന്യത നാടകകലയിലും വെള്ളിത്തിരയിലും നികത്താനാവാത്തതാണ്.
ഷേക്സ്പിയർ നാടകങ്ങളായ റോമിയോ ആൻഡ് ജൂലിയറ്റും ടെയ്മിംഗ് ഓഫ് ഷ്റുവും അദ്ദേഹത്തിന്റെ കരവിരുതിൽ ഇറ്റാലിയൻ ജനതയ്ക്കു മുന്നിൽ ജീവൻ പകരുന്ന സിനിമകളായി മാറി.
ജീസസ് ഓഫ് നാ സരേത്ത് എടു ക്കു ന്പോൾ പതിവ് നാടക, സിനിമ കാഴ്ചപ്പാടിന് അപ്പുറത്ത് യേശുക്രിസ്തു എന്ന ജീവാത്മാവിനെ കാഴ്ചാനുഭവമായി നിലനിർത്തികൊണ്ട് ആത്മീയമായി പ്രതിഷ്ഠിക്കുകയായിരുന്നു സിഫിറെലി ലക്ഷ്യംവച്ചത്. അതിൽ അദ്ദേഹം പൂർണമായി വിജയിക്കുകയും ചെയ്തു.
അതിനായി ഇംഗ്ലീഷ് എഴുത്തുകാരനായ ആന്റണി ബർഗസ്, ഇറ്റാലിയൻ തിരക്കഥാകൃത്തും വനിതയുമായ സുസോ സെക്കി ഡാമിക്കോ എന്നിവരുമായാണ് സഖ്യം ചേർന്നത്. എഴുത്തിന്റെ രൂപത്തിനു ശേഷം ദൃശ്യഭാഷയിലേക്ക് എത്തിയപ്പോൾ അക്കാഡമി അവാർഡ് നേടിയ എട്ട് അമേരിക്കൻ, യൂറോപ്യൻ അഭിനേതാക്കളെയാണ് തെരഞ്ഞെടുത്തത്.
ബൈബിളിൽ പകർന്ന രൂപം എന്നതിനൊപ്പം പ്രേക്ഷകരിൽ ആ ജീവിതത്തെ പ്രതിഷ്ഠിക്കുന്ന വിധം ആകണം ജീസസ് ഓഫ് നാസരേത്തിലേതെന്നു സിഫറില്ലി ചിന്തിച്ചിരുന്നു. അങ്ങനെയാണ് റോബർട്ട് പവൽ എന്ന ഇംഗ്ലീഷ് നടനെ യേശുവായി ചിത്രത്തിലൂടെ ഈ സംവിധായകൻ അവതരിപ്പിക്കുന്നത്. കടുംനീല കണ്ണുകൾ, യേശുവായി കാമറയ്ക്കു മുന്നിൽ മാറുന്നതിൽ റോബർട്ട് പവലിനെ ഏറെ സഹായിച്ചു.
എന്നാൽ, ക്രിസ്തുവിന്റെ ക്രൂശുമരണത്തിനായി ക്ഷീണിച്ച ശരീരപ്രകൃതം വേണമെന്നു സിഫിറെല്ലി നിർബന്ധം പിടിച്ചിരുന്നു. അതിനായി 12 ദിവസത്തോളം അല്പാഹാരം കഴിച്ചാണ് ക്രിസ്തുവിന്റെ രൂപത്തെ നടൻ ഉൾക്കൊണ്ടത്. ഇന്നും പലരുടെയും ശേഖരത്തിൽ റോബർട്ട് പവൽ എന്ന നടൻ യേശുദേവന്റെ പ്രതിരൂപമായി മാറുന്നത് അങ്ങനെയാണ്.
ബാല്യം മുതൽ അനുഭവിച്ചറിഞ്ഞ ജീവിതമാണു കാഴ്ച നിർമിതിയിലേക്കു സിഫിറെല്ലിയെ എത്തിച്ചത്. അതിൽ മാതാവ് ഫ്ലോരെന്റിൻ അലൈഡ് ഗാരോസിയുടെ പങ്ക് ചെറുതല്ല. പിന്നീട് ദ ടെയ്മിംഗ് ഓഫ് ഷ്റുവിലൂടെ സിഫറില്ലി നടന്നുകയറിയത് ലോകോത്തര സിനിമാപ്രതിഭകളുടെ നിരയിലേക്കാണ്. ജീസസ് ഓഫ് നാസരേത്തിലൂടെ ആ സ്ഥാനം അരക്കിട്ടുറപ്പിച്ചു.
കലയ്ക്കുവേണ്ടിയുള്ള ആ നിർലോപ ജീവിതത്തിനുള്ള അംഗീകാരമായിരുന്നു യുണൈറ്റഡ് കിംഗ്ഡം നൽകിയ ഹോണററി നൈറ്റ്ഹുഡ് (സർ) പദവി. ഒപ്പം യൂണിവേഴ്സിറ്റി ഓഫ് കെന്റിന്റെ ബഹുമോന്നത പുരസ്കാരവും കാർലോവി ഇന്റർനാഷണൽ ഫെസ്റ്റിവലിലെ ക്രിസ്റ്റൽ ഗ്ലോബ് പുരസ്കാരവും.
ജീസസ് ഓഫ് നാസരേത്തിലൂടെയാണ് മലയാളികൾ ഈ സംവിധായകനെ ഓർക്കുന്നതെങ്കിലും ലോക ക്ലാസിക്കുകളായ ഇതുപതിലധികം ചലച്ചിത്ര രൂപങ്ങളുടെ നാവികനായിരുന്നു സിഫിറെല്ലി. 96-ാം വയസിൽ അദ്ദേഹം വിടവാങ്ങുമ്പോൾ 20-ാം നൂറ്റാണ്ടിൽ ഇറ്റാലിയൻ സിനിമയ്ക്കു ലോകത്തിനു മുന്നിൽ നിലയുറപ്പിക്കാനാകുംവിധം നേടുംതൂണായ സിനിമക്കാരനെയാണു നഷ്ടമാകുന്നത്. ആ വിയോഗം മറ്റൊരാൾക്കും നികത്താനാവാത്തതു തന്നെയാണ്!
ലിജിൻ കെ. ഈപ്പൻ
വിടവാങ്ങിയത് ‘ജീസസ് ഓഫ് നാസരേത്തി’ന്റെ സംവിധായകൻ
12:50 AM Jun 17, 2019 | Deepika.com