ഓഹരി അവലോകനം / സോണിയ ഭാനു
പ്രതികൂല വാർത്തകൾ ഇന്ത്യൻ മാർക്കറ്റിനു മുകളിൽ കാർമേഘമായി നിഴലിക്കുന്നു. ഫണ്ടുകൾ നിക്ഷേപ തോത് കുറച്ചത് സെൻസെക്സിനെയും നിഫ്റ്റിയെയും തളർത്തി. തുടർച്ചയായ രണ്ടാം വാരത്തിലും തിരിച്ചടിനേരിട്ട ബിഎസ്ഇ 163 പോയിന്റും നിഫ്റ്റി 47 പോയിന്റും നഷ്ടത്തിലാണ്.
ഇന്ത്യയിൽനിന്നുള്ള ചില ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് അമേരിക്ക അധിക തീരുവ ഏർപ്പെടുത്താൻ തീരുമാനിച്ചതിനു തൊട്ടുപിന്നാലെ അവിടെനിന്നുള്ള ഇറക്കുമതിക്ക് ഇന്ത്യയും തീരുവ വർധിപ്പിച്ചത് വ്യാപാരരംഗത്ത് ആശങ്കപരത്തി. മാസാരംഭത്തിൽ വാണിജ്യപദവിയിൽ യുഎസ് വരുത്തിയ മാറ്റങ്ങളാണ് ഡ്യൂട്ടി ഉയർത്താൻ കാരണം.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഉയരാം. പശ്ചിമേഷ്യൻ സംഘർഷാവസ്ഥ കണക്കിലെടുത്ത് ഓയിൽ ടാങ്കറുകൾ ചരക്കുകൂലി ഉയർത്തി. വാരാവസാനം എണ്ണക്കപ്പലുകൾക്ക് നേരേയുള്ള മിസൈയിൽ ആക്രമണങ്ങളെത്തുടർന്ന് ചില കപ്പൽ കന്പനികൾ ഗൾഫ് മേഖലയിലെ ബുക്കിംഗ് നിർത്തി. ഇതിനിടെ കന്പനികൾ ഇൻഷ്വറൻസ് തുക ഉയർത്തി. ഇതോടെ മധ്യപൗരസ്ത്യ ദേശത്തുകൂടി പോകുന്ന കപ്പൽക്കൂലിയിലെ വർധന ഇറക്കുമതി രാജ്യങ്ങളുടെ എണ്ണവിലയിൽ പ്രതിഫലിക്കും. ഏഴു ദിവസം നീളുന്ന ചരക്കുനീക്കത്തിന് മദർ ഷിപ്പുകൾക്ക് രണ്ടു ലക്ഷം ഡോളറിന്റെ അധിക ചെലവ് വരും. ക്രൂഡ് ഓയിൽ വില ബാരലിന് 63.02 ഡോളറാണ്.
ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ നിരക്ക് 69.28ൽനിന്ന് 69.81ലേക്ക് നീങ്ങി. എണ്ണവിപണിയിലെ ചലനങ്ങൾ രൂപയിൽ സമ്മർദമുളവാക്കും. മികവിന് ശ്രമിച്ചാൽ 69.06 വരെ രൂപ ശക്തിപ്രാപിക്കാമെങ്കിലും ഇപ്പോഴത്തെ നിലയ്ക്ക് മൂല്യം 70.23- 70.63ലേക്ക് ഇടിയാം.
നിഫ്റ്റി സൂചികയ്ക്ക് 12,000 പോയിന്റിൽ തടസം ഉടലെടുക്കുന്നു. പോയവാരം ഈ റേഞ്ചിലേക്ക് ഉയരാൻ നടത്തിയ ശ്രമം 11,996ൽ അവസാനിച്ചു. ഉയർന്ന റേഞ്ചിൽ നിന്നുള്ള തകർച്ചയിൽ 11,797 വരെ ഇടിഞ്ഞ ശേഷം വ്യാപാരാന്ത്യം 11,823ലാണ്. ഈവാരം ആദ്യ ലക്ഷ്യം 11,947 ലെ പ്രതിരോധം മറികടക്കുകയാണ്.
ബോംബെ സെൻസെക്സ് 40,046 വരെ കയറിയെങ്കിലും ഈ അവസരത്തിൽ മുൻനിര ഓഹരികളിൽ ഉടലെടുത്ത വില്പനസമ്മർദം തിരിച്ചടിയായി. ഇതോടെ 39,363ലേക്ക് സൂചിക ഇടിഞ്ഞ ശേഷം 39,452ൽ ക്ലോസിംഗ് നടന്നു.
ഇന്ത്യയുടെ മൊത്ത ഭക്ഷ്യ വില സൂചിക കഴിഞ്ഞമാസം 5.10 ശതമാനം ഉയർന്നു. ഏപ്രിലിൽ ഇത് 4.95 ശതമാനമായിരുന്നു. വിപണിയുടെ ദിശയിൽനിന്ന് വീക്ഷിച്ചാൽ ഇത് തിരിച്ചടിയാണ്. വാഹന വില്പനയിലെ ഇടിവും ശുഭവാർത്തയല്ല. ചില്ലറവില്പന കഴിഞ്ഞ മാസം 7.5 ശതമാനമായി കുറഞ്ഞു. ഇരുചക്ര വാഹനങ്ങളുടെ വില്പനയിൽ 8.6 ശതമാനം ഇടിവ്. യാത്രാ- ഇരുചക്രവാഹന നിർമാതാക്കൾ ഇരട്ട അക്കത്തിൽ ഉത്പാദനം കുറയ്ക്കുകയാണ്. വ്യവസായ-സാന്പത്തിക മേഖലയിൽ മാന്ദ്യം തല ഉയർത്തുന്നതിനിടെ മൺസൂൺ രാജ്യത്ത് സജീവമാകുന്നതോടെ സ്ഥിതിഗതികളിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കാം.
വിദേശത്തെ സ്ഥിതിഗതികളും അനുകൂലമല്ല. ബുധനാഴ്ച യുഎസ് ഫെഡ് റിസർവ് വായ്പാ അവലോകനത്തിൽ പലിശനിരക്ക് ഉയർത്താം. ഇതിനിടെ ഓയിൽ ടാങ്കർ ആക്രമണം, യുഎസ്-ചൈന വ്യാപാര യുദ്ധ പുരോഗതി, അമേരിക്കയും ടെഹ്റാനും തമ്മിലുള്ള നയതന്ത്ര-രാഷ്ട്രീയ നീക്കങ്ങളുമെല്ലാം ഓപ്പറേറ്റർമാരിൽ സ്വാധീനം ചെലുത്താം.
പശ്ചിമേഷ്യൻ സംഘർഷാവസ്ഥ ഏഷ്യൻ ഓഹരി സൂചികകളെ തളർത്തി. ചൈന, ഹോങ്കോംഗ്, കൊറിയൻ മാർക്കറ്റുകൾ നഷ്ടത്തിലാണ്. മധ്യപൂർവേഷ്യയിലെ അശാന്തി മുന്നിൽ കണ്ട് യൂറോപ്പിലും ഓപ്പറേറ്റർമാർ പ്രോഫിറ്റ് ബുക്കിംഗിന് ഉത്സാഹിച്ചു. യുഎസ് ഓഹരി സൂചികകളും വില്പനക്കാരുടെ പിടിയിലായിരുന്നു.
ഇന്ത്യൻ മാർക്കറ്റിനു മുകളിൽ അശാന്തിയുടെ കാർമേഘങ്ങൾ
12:49 AM Jun 17, 2019 | Deepika.com