ഹോങ്കോംഗ്: ജനാധിപത്യ പ്രക്ഷോഭത്തിനു മുന്നിൽ ഹോങ്കോംഗിലെ ചൈനാ അനുകൂല ഭരണാധിപ കാരി ലാം മുട്ടുമടക്കി. ചൈനയുമായി കുറ്റവാളി കൈമാറ്റക്കരാർ ഉണ്ടാക്കുന്നതിനുള്ള വിവാദ ബിൽ തത്കാലത്തേക്ക് ഉപേക്ഷിക്കുന്നതായി അവർ വ്യക്തമാക്കി. എന്നാൽ, കരാർ ഉണ്ടാക്കാനുള്ള നീക്കം പൂർണമായി ഉപേക്ഷിക്കുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്നു പ്രക്ഷോഭകർ പ്രതികരിച്ചു. മുൻ നിശ്ചയപ്രകാരം ഇന്നു റാലികൾ നടത്തും.
ചൈനയുടെ നിയന്ത്രണത്തിലുള്ള സ്വയംഭരണ പ്രവിശ്യയാണു ഹോങ്കോംഗ്. പക്ഷേ, ഹോങ്കോംഗിനു സ്വന്തമായ ഭരണസംവിധാനവും നിയമവ്യവസ്ഥയു മുണ്ട്. ചൈനയുമായി കുറ്റവാളി കൈമാറ്റക്കരാർ ഉണ്ടാക്കുന്നത് ഹോങ്കോംഗിന്റെ സ്വാതന്ത്ര്യം അടിയറ വയ്ക്കുന്നതിനു തുല്യമാണെന്ന് പ്രക്ഷോഭകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, കുറ്റവാളികൾ ഹോങ്കോംഗിനെ സങ്കേതമാക്കുന്നതു തടയാൻ കരാർ വേണമെന്ന് ചൈനാ അനുകൂല സർക്കാർ വാദിച്ചു.
ഒരാഴ്ചയായി പ്രതിഷേധം അലയടിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച പത്തുലക്ഷം പേർ പങ്കെടുത്ത പ്രകടനം നടന്നു. ബുധനാഴ്ച പ്രക്ഷോഭകർ പാർലമെന്റിലേക്ക് ഇരച്ചുകയറി. തെരുവുകളിൽ പോലീസുമായി ഏറ്റുമുട്ടി. പോലീസ് റബർ ബുള്ളറ്റും കണ്ണീർവാതകവും പ്രയോഗിച്ചു. ഇതിനെത്തുടർന്ന് കുറ്റവാളി കൈമാറ്റക്കരാർ സംബന്ധിച്ച ബിൽ ചർച്ച ചെയ്യുന്നത് അനിശ്ചിതകാലത്തേക്കു നീട്ടിവച്ചു.
അപ്പോഴൊന്നും വഴങ്ങാതിരുന്ന ഹോങ്കോംഗ് ചീഫ് എക്സിക്യൂട്ടീവ് കാരി ലാം അപ്രതീക്ഷിതമായിട്ടാണ് ഇന്നലെ നിലപാടു മാറ്റിയത്. ഇതു സമരക്കാരെ പറ്റിക്കാനുള്ള തന്ത്രമാണെന്നു സംശയിക്കപ്പെടുന്നു. പ്രക്ഷോഭം അടങ്ങുന്പോൾ ബിൽ വീണ്ടും പരിഗണനയ്ക്ക് എടുത്തേക്കാം. അതുകൊണ്ടാണ് ബിൽ പൂർണമായും ഉപേക്ഷിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നു പ്രക്ഷോഭകർ നിലപാടെടുത്തിരിക്കുന്നത്.
1841 മുതൽ ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോംഗിനെ 1997ലാണ് ചൈനയ്ക്കു കൈമാറിയത്. ചൈന, ചൈനീസ് സ്വയംഭരണ പ്രവിശ്യയായ മക്കാവു, ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്ന തായ്വാൻ എന്നിവയുമായി കുറ്റവാളി കൈമാറ്റക്കരാർ ഉണ്ടാക്കാനാണ് നീക്കം. തായ്വാനിൽ അവധിയാഘോഷിക്കവേ ഗേൾഫ്രണ്ടിനെ കൊലപ്പെടുത്തിയ ഹോങ്കോംഗുകാരന്റെ കൈമാറ്റവുമായി ബന്ധപ്പെട്ടാണ് കരാറിന് ആലോചന തുടങ്ങിയത്. എന്നാൽ, ചൈനയിലെ സ്വാതന്ത്ര്യം കുറഞ്ഞ നിയമവ്യവസ്ഥയ്ക്ക് ഹോങ്കോംഗുകാരെ ഏല്പിച്ചുകൊടുക്കുന്ന നിയമമാണിതെന്ന് പ്രക്ഷോഭകർ പറയുന്നു.
ബിൽ ഉപേക്ഷിക്കാനുള്ള ഹോങ്കോംഗ് സർക്കാരിന്റെ നീക്കത്തെ പിന്തുണയ്ക്കുന്നതായി ചൈന ഇന്നലെ പ്രതികരിച്ചു. സമരം ലഹളയാണെന്നും അതിനെ നേരിടാൻ ഹോങ്കോംഗ് സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് പിന്തുണയുണ്ടെന്നുമാണ് ചൈന കഴിഞ്ഞദിവസം പ്രതികരിച്ചത്.
ഹോങ്കോംഗ് സർക്കാർ മുട്ടുമടക്കി
11:45 PM Jun 15, 2019 | Deepika.com