ടെഹ്റാൻ: ആക്രമണത്തിന് ഇരയായ ഫ്രണ്ട് അൾറ്റയർ എന്ന നോർവീജിയൻ കപ്പലിലെ 23 ജീവനക്കാരുടെ വീഡിയോ ഇറാനിലെ പ്രസ് ടിവി പുറത്തുവിട്ടു. ഒരു മുറിയിലിരിക്കുന്ന ഇവർ ഇറാന്റെ പരമോന്ന നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ പ്രസംഗം ടിവിയിൽ കാണുന്നതാണ് വീഡിയോയിൽ ഉള്ളത്.
റഷ്യ, ഫിലിപ്പീൻസ്, ജോർജിയ എന്നീ രാജ്യക്കാരാണ് ജീവനക്കാർ. തങ്ങൾക്കു കുഴപ്പമില്ലെന്നും ഇറാന് നന്ദി അറിയിക്കുകയാണെന്നും റഷ്യക്കാരനായ ഒരാൾ പറയുന്നു.
അപകടത്തിൽപ്പെട്ട കപ്പൽ ജീവനക്കാരെ ഇറാൻ ഉപേക്ഷിച്ചുവെന്ന വ്യാജവാർത്ത തെറ്റാണെന്നു തെളിയിക്കാനാണ് വീഡിയോ പുറത്തുവിടുന്നതെന്ന് പ്രസ് ടിവി പറഞ്ഞു. ജീവനക്കാരെല്ലാം ആരോഗ്യവാന്മാരാണെന്നും കൂട്ടിച്ചേർത്തു.
രണ്ടു കപ്പലുകളിലെയും കൂടി 44 ജീവനക്കാരെയും രക്ഷപ്പെടുത്തി ബന്ധാർ ഇ ജാസ്ക് തുറമുഖത്ത് എത്തിച്ചുവെന്നാണ് ഇറാനിലെ മാധ്യമങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തത്. അതേസമയം ആക്രമിക്കപ്പെട്ട ജാപ്പനീസ് ടാങ്കറിലെ 21 ജീവനക്കാരെ തങ്ങളാണു രക്ഷിച്ചതെന്നും ഇവരെ യുദ്ധക്കപ്പലിലേക്കാണു മാറ്റിയതെന്നും യുഎസ് നേവി അവകാശപ്പെട്ടു.
കപ്പൽ ജീവനക്കാരുടെ വീഡിയോയുമായി ഇറാൻ
11:25 PM Jun 14, 2019 | Deepika.com