വാഴക്കുളം: പൈനാപ്പിൾ പഴത്തിനു വീണ്ടും വിലയിടിവ്. പതിനഞ്ചു ദിവസത്തിനുളളിൽ 15 രൂപയാണു വില കുറഞ്ഞത്. ഈ മാസം തുടക്കത്തിൽ കിലോഗ്രാമിനു 30 രൂപയായിരുന്നു വില. രണ്ടു ദിവസത്തിനുള്ളിൽ പത്തു രൂപ കുറഞ്ഞതിനു പുറമേയാണ് വാഴക്കുളം വിപണിയിൽ ഇന്നലെ വീണ്ടും വിലയിടിഞ്ഞത്. അതേസമയം കരിന്പച്ച പരുവത്തിലുള്ള പൈനാപ്പിൾ കിലോഗ്രാമിനു 40 രൂപ വില കിട്ടുന്നുണ്ട്.
കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ കനത്തതോടെ പൈനാപ്പിൾ പഴം വിൽപന കുറഞ്ഞു. പഴം വാങ്ങാൻ മൊത്തക്കച്ചവടക്കാർ താത്പര്യം കാണിക്കുന്നുമില്ല. ഇടയ്ക്കിടെ ഉണ്ടാകുന്ന മഴയും വെയിലും മൂലം വിപണിയിലേക്കു പൈനാപ്പിൾ പഴം വരവ് കൂടിയതും വിലയിടിവിനു കാരണമായി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ ആരംഭിക്കാത്തതിനാൽ കൊടും ചൂട് തുടരുകയാണ്. ഇതുകാരണമാണ് അവിടേക്കുള്ള പച്ച പൈനാപ്പിളിന് ഉയർന്ന വില ലഭിക്കുന്നത്.
വാഴക്കുളം വിപണിയിൽ പഴുപ്പ് കൂടിയ എ ഗ്രേഡിലുള്ള പൈനാപ്പിൾ പോലും ഉപേക്ഷിക്കപ്പെടുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വാഴക്കുളം വിപണിയിൽ ഉപേക്ഷിക്കപ്പെട്ട പഴുത്ത പൈനാപ്പിൾ ടിപ്പർ ലോറിയിൽ കയറ്റി നീക്കംചെയ്യുകയായിരുന്നു.
വാഴക്കുളം മാർക്കറ്റിലുള്ള പൈനാപ്പിൾ മാലിന്യനിർമാർജന കുഴി നിറഞ്ഞതിനാൽ വിവിധ പുരയിടങ്ങളിലെ കുഴികളിലാണ് ഇവ തള്ളിയത്.
പൈനാപ്പിൾ പഴത്തിനു വീണ്ടും വിലയിടിഞ്ഞു
12:18 AM Jun 14, 2019 | Deepika.com