ബർലിൻ: നൂറ്റി അറുപത്തിയെട്ട് വർഷം പഴക്കമുള്ള ജർമൻ തപാൽ സ്റ്റാന്പ് ഒരുകോടി മുപ്പതുലക്ഷം ഡോളറിനു ലേലത്തിൽ വിറ്റു. ലേലം പിടിച്ചയാളിന്റെ പേരു വെളിപ്പെടുത്തിയിട്ടില്ല. 1851ൽ പുറത്തിറക്കിയ ബാഡൻ ഒൻപത് ക്രോയിസർ സീരീയലിലുള്ള തപാൽ സ്റ്റാന്പാണ് ഗ്ളോബൽ ഫിലാറ്റലിക് നെറ്റ്വർക്ക് കഴിഞ്ഞ ദിവസം ലേലത്തിൽ വിറ്റത്. ആദ്യം സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ പ്രദർശനത്തിനു വച്ചുവെങ്കിലും പോയവാരത്തിൽ ജർമനിയിലെ വീസ്ബാഡനിലാണ് ലേലം ചെയ്യപ്പെട്ടത്.
ജർമനിയിലെ ബാഡൻ വ്യുർട്ടെംബർഗ് സംസ്ഥാനത്തെ എറ്റൻഹെമിൽനിന്ന് കാൾസ്റൂവിലേക്ക് 1851 ൽ പോസ്റ്റ് ചെയ്ത ഒരു കവറിലാണ് ഈ സ്റ്റാന്പ് പതിപ്പിച്ചിരുന്നത്. അച്ചടിനേരത്തുണ്ടായ പിശകുകൾ മാറ്റാതെയാണ് ഇത് പുറത്തിറക്കിയതും വിറ്റതും. അതുകൊണ്ടുതന്നെ അതിന്റെ മൂല്യവില കൂടി. പച്ച നിറമാണ് സ്റ്റാന്പിന്.
ജർമനിയിലെ ബിസിനസ് കോടീശ്വരനായ എറിവാൻ ഹൗബിന്റെ സ്റ്റാന്പു ശേഖരത്തിൽ നിന്നാണ് ഇത് ലേലക്കന്പനിക്ക് ലഭിച്ചത്. 2018 മാർച്ച് ആറിന് 85- ാം വയസിൽ അദ്ദേഹം മരിച്ചു. ജർമനിയിലെ വ്യാപാര ശൃംഖലയായ തെംഗൽസ്മാൻ ഗ്രൂപ്പിന്റെ ഉടമയായ എറിവാന്റെ മരണശേഷം ചാരിറ്റി പ്രവർത്തനത്തിനാണ് സ്റ്റാന്പ് ലേലം ചെയ്തതെന്ന് ബന്ധുക്കൾ അറിയിച്ചു.
ജോസ് കുന്പിളുവേലിൽ
ജർമൻ സ്റ്റാന്പിന് ഒന്നേകാൽ കോടി ഡോളർ
11:47 PM Jun 12, 2019 | Deepika.com