ടെഹ്റാൻ: യുഎസും ഇറാനും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ ജപ്പാൻ പ്രധാനമന്ത്രി ആബെ ഷിൻസോ ഇന്നലെ ഇറാനിലെത്തി. യുഎസ് പ്രസിഡന്റ് ട്രംപുമായി ഫോണിൽ സംസാരിച്ചശേഷമാണ് അദ്ദേഹം ടെഹ്റാനിലേക്കു തിരിച്ചത്.
ടെഹ്റാനിലെത്തിയ ആബെയെ ഇറാൻ വിദേശകാര്യമന്ത്രി സരീഫ് വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. പ്രസിഡന്റ് ഹസൻ റൂഹാനിയുമായും പരമോന്നത നേതാവ് ഖമനയ്യുമായും ആബെ കൂടിക്കാഴ്ച നടത്തുന്നതാണ്.
ജപ്പാനിലെ ഒസാക്കയിൽ നടത്തുന്ന ജി20 ഉച്ചകോടിയിൽ അയത്തൊള്ളാ അലി ഖമനയ്യെ പങ്കെടുപ്പിക്കാൻ ആബെ ശ്രമിക്കുമെന്നു സൂചനയുണ്ട്. ഉച്ചകോടിക്കിടയിൽ ഖമനയ്യും ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തിയാൽ അതു വലിയ രാഷ്ട്രീയ നേട്ടമാകുമെന്നു വിലയിരുത്തപ്പെടുന്നു.
ഇറാനുമായുള്ള ആണവക്കരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറിയ അമേരിക്ക അവർക്കെതിരേ ഉപരോധം ഏർപ്പെടുത്തിയതാണ് ഗൾഫിലെ ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. വിമാനവാഹിനി ഉൾപ്പെടെയുള്ള യുദ്ധക്കപ്പലുകളും പേട്രിയട്ട് മിസൈലുകളും ഗൾഫിലേക്ക് അയച്ച യുഎസിന്റെ നടപടി സംഘർഷം വർധിപ്പിച്ചു.
നാലു ദശകത്തിനുശേഷം ആദ്യമായാണ് ജപ്പാൻ പ്രധാനമന്ത്രി ടെഹ്റാൻ സന്ദർശിക്കുന്നത്. പശ്ചിമേഷ്യയിൽ സുസ്ഥിരത ഉറപ്പാക്കുന്നതിൽ ഇറാനു കാര്യമായ പങ്കു വഹിക്കാനുണ്ടെന്ന് ഇറാനു തിരിക്കും മുന്പ് ആബെ റിപ്പോർട്ടർമാരോടു പറഞ്ഞു.
ആബെ ഇറാനിൽ; ലക്ഷ്യം സംഘർഷ ലഘൂകരണം
11:42 PM Jun 12, 2019 | Deepika.com