ന്യൂഡൽഹി: സാന്പത്തിക ബാധ്യതകൾ തീർത്തുകൊണ്ടിരിക്കുകയാണെന്ന് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി. 14 മാസംകൊണ്ട് 35,000 കോടി രൂപയുടെ ബാധ്യത തീർപ്പാക്കിയെന്ന് പ്രത്യേക കോണ്‍ഫറൻസിൽ അദ്ദേഹം മാധ്യമപ്രവർത്തകരെ അറിയിച്ചു.
കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്, ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് സാന്പത്തിക പിന്തുണയില്ല. 24,800 കോടി രൂപയുടെ വായ്പയും 2018 ഏപ്രിൽ ഒന്നു മുതൽ 2019 മേയ് 31 വരെയുള്ള പലിശയിനത്തിൽ 10,600 കോടി രൂപയും കൊടുത്തതായി അനിൽ അംബാനി പറഞ്ഞു.
റിലയൻസ് ഗ്രൂപ്പ് കന്പനികളുടെ ഓഹരികൾക്കെതിരേ വ്യാജപ്രചരണങ്ങൾ നടക്കുന്നുണ്ട്. അത് തങ്ങളുടെ ഓഹരിയുടമകളെ പ്രതികൂലമായി ബാധിക്കുന്നതിൽ അദ്ദേഹം ആശങ്ക അറിയിച്ചു.
റിലയൻസ് കാപിറ്റൽ, റിലയൻസ് പവർ, റിലയൻസ് ഇൻഫ്രാ തുടങ്ങിയ കന്പനികളുടെ ബാധ്യതകളാണ് അടച്ചുതീർത്തത്. ശേഷിക്കുന്ന ബാധ്യതയും അടച്ചുതീർക്കാൻ കന്പനിക്ക് ഉത്തരവാദിത്തമുണ്ടെന്നും അത് സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായി നിരവധി പരിഹാര നടപടികൾ സ്വീകരിച്ചിട്ടുമുണ്ട്.
ബാധ്യത തീർത്തുകൊണ്ടിരിക്കുകയാണ്: അനിൽ അംബാനി
10:49 PM Jun 11, 2019 | Deepika.com