ബമാക്കോ: ആഫ്രിക്കൻ രാജ്യമായ മാലിയിൽ ഭീകരർ നൂറു പേരെ കൂട്ടക്കൊല ചെയ്തു. സെൻട്രൽ മാലിയിൽ ഡോഗോൺ വംശജർ അധിവസിക്കുന്ന സൊബാനെ ഗ്രാമമാണു നരഹത്യക്കു വേദിയായത്. 300ലധികം പേർ അധിവസിക്കുന്ന സൊബാനെ ഗ്രാമം തുടച്ചുനീക്കപ്പെട്ടിരിക്കുകയാണെന്ന് മാലി സുരക്ഷാസേനയുമായി ബന്ധപ്പെട്ട കേന്ദ്രം പറഞ്ഞു.
രാത്രിയിൽ എത്തിയ ഭീകരർ തുരുതുരെ വെടിയുതിർക്കുകയും വീടുകൾ കത്തിക്കുകയും വളർത്തുമൃഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. 95 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു. നിരവധിപ്പേരെ കാണാതായി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഡോഗോൺ വംശക്കാരുമായി ശത്രുത പുലർത്തുന്ന ഫുലാനി വംശജരാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നു. മൂന്നാഴ്ചമുന്പ് ഈ ഗോത്രത്തിലെ 160 പേരെ കൊലപ്പെടുത്തിയത് ഡോഗോൺ വംശജരാണെന്ന് ആരോപണമുണ്ട്.
ഫുലാനികൾക്ക് ജിഹാദിസ്റ്റ് ബന്ധമുണ്ടെന്നു ഡോഗോൺ വംശം ആരോപിക്കുന്പോൾ മാലി സൈന്യം ഡോഗോണുകൾക്ക് ആയുധം നൽകുന്നതായി ഫുലാനികളും ആരോപിക്കുന്നു.
ഇരുകൂട്ടരും തമ്മിൽ ഇതിനകം നിരവധി പ്രദേശങ്ങളിൽ ഏറ്റുമുട്ടലുകളുണ്ടായി.
മാലിയിൽ 100 പേരെ കൂട്ടക്കൊല ചെയ്തു
12:08 AM Jun 11, 2019 | Deepika.com