ലണ്ടൻ: ബ്രെക്സിറ്റിനുശേഷം ബ്രിട്ടനുമായി വൻ വാണിജ്യകരാറുണ്ടാക്കാൻ അമേരിക്ക തയാറാണെന്നു പ്രസിഡന്റ് ട്രംപ്. ത്രിദിന ബ്രിട്ടീഷ് പര്യടനത്തിന്റെ രണ്ടാം ദിവസം പ്രധാനമന്ത്രി തെരേസാ മേയുമായി കൂടിക്കാഴ്ച നടത്തിയശേഷം റിപ്പോർട്ടർമാരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രെക്സിറ്റ് ബ്രിട്ടനു നല്ലതാണെന്നും അതു സംഭവിക്കേണ്ടത് ആവശ്യമാണെന്നും ട്രംപ് പറഞ്ഞു. അമേരിക്കയും ബ്രിട്ടനും തമ്മിൽ നല്ല ബന്ധമാണുള്ളതെന്ന് മേയുമൊത്ത് ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസിൽ നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ ട്രംപ് ചൂണ്ടിക്കാട്ടി. ലേബർ നേതാവ് ജറമി കോർബിൻ കൂടിക്കാഴ്ചയ്ക്ക് അഭ്യർഥിച്ചെങ്കിലും താൻ നിരസിക്കുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞു. ലണ്ടനിൽ അരങ്ങേറിയ ട്രംപ് വിരുദ്ധ പ്രകടനത്തെക്കുറിച്ചു ചോദിച്ചപ്പോൾ, വ്യാജവാർത്തയെന്നായിരുന്നു പ്രതികരണം. പ്രകടനത്തിൽ കോർബിനും പങ്കെടുത്തു.
യുഎസുമായി വാണിജ്യകരാറുണ്ടാക്കുന്നതുവരെ അധികാരത്തിൽ തുടരാൻ നേരത്തേ സെന്റ് ജയിംസ് കൊട്ടാരത്തിൽ നടന്ന ബിസിനസ് മീറ്റിംഗിൽ ട്രംപ് മേയോട് ആവശ്യപ്പെട്ടു. വാക്കു പാലിക്കണമെന്നു നിർബന്ധമുള്ളതിനാൽ ട്രംപിന്റെ ഉപദേശം അനുസരിക്കാൻ നിർവാഹമില്ലെന്നു മേ പറഞ്ഞു. വെള്ളിയാഴ്ച നേതൃപദവി ഒഴിയുമെന്നു നേരത്തേ മേ പ്രഖ്യാപിച്ചിരുന്നതാണ്.
ബ്രിട്ടനുമായി വാണിജ്യ കരാറുണ്ടാക്കാം: ട്രംപ്
12:00 AM Jun 05, 2019 | Deepika.com