കൂട്ടക്കൊലയ്ക്ക് നാളെ മുപ്പതു വർഷം തികയുകയാണ്. ടിയാനൻമെൻ സംബന്ധിച്ച് ചൈനീസ് ഉദ്യോഗസ്ഥർ പ്രതികരിക്കുന്നത് അത്യപൂർവമാണ്. ടിയാനൻമെൻ വാർത്തകൾക്ക് ഇപ്പോഴും സെൻസറിംഗുണ്ട്.
സിംഗപ്പൂരിൽ ഷംഗ്രില സംവാദത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ചൈനീസ് പ്രതിരോധമന്ത്രിക്ക് അപ്രതീക്ഷിതമായി ടിയാനൻമെൻ സംബന്ധിച്ച ചോദ്യം നേരിടേണ്ടിവന്നത്. എന്തുകൊണ്ട് അന്നത്തെ സംഭവങ്ങൾ ശരിയായി കൈകാര്യം ചെയ്യാൻ ചൈനയ്ക്കു കഴിഞ്ഞില്ല എന്നാണ് സദസിലെ ഒരാൾ ചോദിച്ചത്.
അത് രാഷ്ട്രീയ ലഹള ആയിരുന്നുവെന്നും തടയാൻ വേണ്ട നടപടികൾ ചൈനീസ് സർക്കാർ എടുത്തുവെന്നും വെയ് ഫെംഗെ പറഞ്ഞു. അന്നത്തെ ശരിയായ നടപടി മൂലമാണ് ഇന്ന് ചൈനയ്ക്ക് സുസ്ഥിരതയും വികസനവും ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്യൂണിസ്റ്റ് ചൈന കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണ് 1989ൽ നടന്നത്. ജനാധിപത്യപരിഷ്കരണം ആവശ്യപ്പെട്ട് പത്തു ലക്ഷത്തിലധികം പേർ ബെയ്ജിംഗിലെ ടിയാനൻമെൻ ചത്വരത്തിൽ തടിച്ചുകൂടി.
ജൂൺ മൂന്ന് രാത്രി ടാങ്കുകളുമായി എത്തിയ പട്ടാളം നടത്തിയ നരനായാട്ടിൽ എത്രപേർ കൊല്ലപ്പെട്ടുവെന്നു വ്യക്തമല്ല. ആയിരങ്ങൾക്ക് ജീവഹാനി നേരിട്ടെന്നാണു മനുഷ്യാവകാശ പ്രവർത്തകർ പറയുന്നത്. ഒരാളും കൊല്ലപ്പെട്ടില്ലെന്നാണ് ചൈനീസ് സർക്കാർ പറഞ്ഞത്.