വാഷിംഗ്ടൺ ഡിസി: ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വിവാദ പ്രശ്നമായ ബ്രെക്സിറ്റ് സംബന്ധിച്ച് ഉപദേശവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അനുകൂല കരാർ നേടിയെടുക്കാനായില്ലെങ്കിൽ കരാർ കൂടാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടുപോരണമെന്നു ബ്രിട്ടനിലെ സൺഡേ ടൈംസിന് അനുവദിച്ച അഭിമുഖത്തിൽ ട്രംപ് അഭിപ്രായപ്പെട്ടു.
ഇപ്പോൾ തയാറാക്കിയിട്ടുള്ള പിൻവാങ്ങൽ കരാർ പ്രകാരം ഇയുവിൽനിന്നു വിട്ടുപോരുന്നതിനായി കൊടുക്കേണ്ട 4900കോടി ഡോളർ (4500കോടി യൂറോ) നൽകരുതെന്നും ട്രംപ് നിർദേശിച്ചു.
മെച്ചപ്പെട്ട കരാർ ഉണ്ടാക്കാനാവുന്നില്ലെങ്കിൽ ചർച്ച ബഹിഷ്കരിച്ചു വാക്കൗട്ട് നടത്തുകയാണു വേണ്ടത്. താനാണ് കരാറിലെ കക്ഷിയെങ്കിൽ ഇത്രയും വലിയ തുക കൊടുക്കില്ലെന്നും ട്രംപ് പറഞ്ഞു. ബ്രെക്സിറ്റ് ചർച്ചകളിൽ ഇയുവിരുദ്ധനായ നൈജൽ ഫരാജിനെ ഉൾപ്പെടുത്തണമെന്നും ട്രംപ് നിർദേശിച്ചു.
തെരേസാ മേ സ്ഥാനമൊഴിയുന്പോൾ പ്രധാനമന്ത്രിയാവാൻ തയാറെടുക്കുന്ന ബോറീസ് ജോൺസനെ പിന്തുണച്ച് കഴിഞ്ഞദിവസം ദ സൺ പത്രത്തിനും ട്രംപ് ഇന്റർവ്യൂ നൽകിയിരുന്നു.
മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ട്രംപ് ഇന്നു ബ്രിട്ടനിലെത്തും. എലിസബത്ത് രാജ്ഞി നൽകുന്ന വിരുന്നിൽ പങ്കെടുക്കുന്ന ട്രംപ് പ്രധാനമന്ത്രി മേയുമായി കൂടിക്കാഴ്ച നടത്തും. ട്രംപിനെതിരേ പ്രതിഷേധ പ്രകടനത്തിനു ചില സംഘടനകൾ പദ്ധതിയിട്ടിട്ടുണ്ട്.
ബ്രെക്സിറ്റിൽ തലയിട്ടു ട്രംപ്
12:12 AM Jun 03, 2019 | Deepika.com