റിച്ച്മണ്ട്: യുഎസിനെ ഞെട്ടിച്ചു വീണ്ടും വൻ വെടിവയ്പ്. വെള്ളിയാഴ്ച വൈകിട്ട് വിർജീനിയ സംസ്ഥാനത്തെ വിർജീനിയ ബീച്ച് നഗരത്തിലെ മുനിസിപ്പൽ ആസ്ഥാനത്തുണ്ടായ വെടിവയ്പിൽ 12 പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. അക്രമി പോലീസിന്റെ വെടിയേറ്റു മരിച്ചു.
മുനിസിപ്പൽ ഓഫീസിൽ 15 വർഷമായി എൻജിനീയറായിരുന്ന ഡിവെയ്ൻ ക്രാഡോക്(40) ആണ് വെടിവയ്പു നടത്തിയതെന്നു പോലീസ് പറഞ്ഞു. 11 മുനിസിപ്പൽ ജീവനക്കാരും ഒരു കോൺട്രാക്ടറുമാണ് കൊല്ലപ്പെട്ടത്.
നഗരസഭയുടെ നിരവധി ഓഫീസുകൾ സ്ഥിതി ചെയ്യുന്ന മുനിസിപ്പൽ സെന്ററിലേക്കു പ്രവേശിച്ച അക്രമി കണ്ണിൽക്കണ്ടവർക്കു നേർക്കു വെടിയുതിർത്തു. 11 മൃതദേഹങ്ങൽ ഓഫീസ് കെട്ടിടത്തിന്റെ മൂന്നു നിലകളിലാണു കണ്ടെത്തിയത്. ഒരു മൃതദേഹം കെട്ടിടത്തിനു പുറത്തു കാറിനുള്ളിലും കണ്ടെത്തി.
സ്ഥലത്തെത്തിയ പോലീസ് ഉടൻ ഇയാളെ നേരിട്ടതിനാൽ കൂടുതൽ കൊലപാതകങ്ങൾ ഒഴിവായെന്നു വിർജീനിയ ബീച്ച് പോലീസ് മേധാവി ജയിംസ് സെർവേര പറഞ്ഞു. പരിക്കേറ്റവരിൽ ഒരു പോലീസുകാരനും ഉൾപ്പെടുന്നു. ബുള്ളറ്റ്പ്രൂഫ് കവചം ഉണ്ടായിരുന്നതിനാലാണ് ഇദ്ദേഹത്തിന്റെ ജീവൻ രക്ഷപ്പെട്ടത്.
സംഭവസ്ഥലത്തുനിന്ന് ഒരു കൈത്തോക്കും റൈഫിളും പോലീസ് കണ്ടെടുത്തു.
ഈ വർഷം യുഎസിൽ ഉണ്ടാകുന്ന 150-ാമത്തെ വലിയ വെടിവയ്പാണിതെന്നു തോക്ക് അക്രമങ്ങൾ നിരീക്ഷിക്കുന്ന ഗൺ വയലൻസ് ആർക്കൈവിന്റെ വെബ്സൈറ്റിൽ പറയുന്നു.
തോക്ക് അക്രമങ്ങൾ തടയാനുള്ള വാർഷിക അവബോധനദിനം ഇന്ന് ആചരിക്കാനിരിക്കേ കൂടിയാണ് ഈ വെടിവയ്പ്.
വിർജീനിയ വെടിവയ്പു സംബന്ധിച്ചു പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിവരം ധരിപ്പിച്ചതായി വൈറ്റ്ഹൗസ് വൃത്തങ്ങൾ പറഞ്ഞു.
യുഎസിൽ വീണ്ടും വെടിവയ്പ്; 12 മരണം
10:18 PM Jun 01, 2019 | Deepika.com