മനില: കാനഡ കൊണ്ടുതള്ളിയ ടൺ കണക്കിനു മാലിന്യം തിരിച്ചയച്ചു ഫിലിപ്പീൻസ്. മാലിന്യം നിറച്ച 69 കണ്ടെയ്നറുകളുമായി എംവി ബവേറിയ എന്ന കപ്പൽ വെള്ളിയാഴ്ച ഫിലിപ്പീൻസിലെ സുബിക്ബേ തുറമുഖത്തുനിന്നു കാനഡയിലെ വാൻകൂവറിലേക്കു തിരിച്ചു. വർഷങ്ങൾ നീണ്ട നയതന്ത്ര യുദ്ധത്തിനൊടുവിലാണ് മാലിന്യം തിരിച്ചെടുക്കാൻ കാനഡ തയാറായത്.
2013, 14 വർഷങ്ങളിൽ 103 കണ്ടെയ്നർ മാലിന്യമാണു ഫിലിപ്പീൻസിലെത്തിയത്. പുനഃചംക്രമണം ചെയ്ത പ്ലാസ്റ്റിക് എന്ന പേരിലാണ് ഇവ എത്തിച്ചത്. എന്നാൽ, വീട്ടുമാലിന്യം, ഉപയോഗിച്ച ഡയപ്പറുകൾ, ഇലക്ട്രോണിക് മാലിന്യം മുതലായവയായിരുന്നു മിക്ക കണ്ടെയ്നറുകളിലും. 34 കണ്ടെയ്നറുകളിലെ മാലിന്യം ഭൂമി നികത്താൻ ഉപയോഗിച്ചു. ശേഷിച്ചവ തുറമുഖങ്ങളിൽ കെട്ടിക്കിടന്നു ചീഞ്ഞളിഞ്ഞു.
മാലിന്യം തിരിച്ചെടുക്കാൻ തയാറാകണമെന്നു ഫിലിപ്പീൻസ് ആവശ്യപ്പെട്ടെങ്കിലും കാനഡ തയാറായില്ല. 2016ൽ ഫിലിപ്പീൻസ് പ്രസിഡന്റായി അധികാരമേറ്റ റോബർട്ട് ഡുട്ടെർട്ടെ കർശന നിലപാടു സ്വീകരിച്ചു. തിരിച്ചെടുക്കാൻ നിയമപരമായ തടസമുണ്ടെന്നായിരുന്നു കാനഡയുടെ നിലപാട്. കാനഡയിലെ അംബാസഡറെയും മറ്റു നയതന്ത്ര പ്രതിനിധികളെയും ഈ മാസം ആദ്യം ഫിലിപ്പീൻസ് തിരിച്ചുവിളിച്ചു. ഇതിനു പിന്നാലെ കാനഡയ്ക്കു വഴങ്ങേണ്ടിവന്നു.
സന്പന്ന രാജ്യങ്ങൾ മൂന്നാം ലോക രാജ്യങ്ങളെ കുപ്പത്തൊട്ടിയാക്കുന്നതിനെതിരേയുള്ള നിലപാടു ശക്തമായി വരുകയാണ്.
ഓസ്ട്രേലിയ, കാനഡ, ചൈന, ജപ്പാൻ, യുഎസ്, സൗദി അറേബ്യ എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത 450 ടൺ മാലിന്യം തിരിച്ചെടുക്കണമെന്ന് മലേഷ്യ ഏതാനും ദിവസം മുന്പ് ആവശ്യപ്പെട്ടിരുന്നു.
മാലിന്യം ഏറ്റവും കൂടുതൽ സ്വീകരിച്ചിരുന്ന ചൈനയും ഇപ്പോൾ വലിയ താത്പര്യം കാട്ടുന്നില്ല.
കാനഡ തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ച് ഫിലിപ്പീൻസ്
10:18 PM Jun 01, 2019 | Deepika.com