വാഷിംഗ്ടൺ ഡിസി: ഇറാനെ നേരിടാനെന്ന പേരിൽ സൗദിക്ക് കോടിക്കണക്കിനു ഡോളറിന്റെ ആയുധങ്ങൾ വിൽക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം. കോൺഗ്രസിന്റെ അനുമതി ഇല്ലാതെയാണ് ഈ നടപടി.
800 കോടി ഡോളറിന്റെ ആയുധങ്ങൾ വിൽക്കാനാണ് പദ്ധതി. ഇറാനും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന സംഘർഷം ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്നും പശ്ചിമേഷ്യയുടെ അസ്ഥിരതയ്ക്കു വഴിയൊരുക്കാമെന്നും പ്രഖ്യാപിച്ചാണ് ട്രംപ് തീരുമാനമെടുത്തത്.
ഇറാന്റെ ഭീഷണി നേരിടാനെന്ന പേരിൽ പശ്ചിമേഷ്യയിലേക്ക് 1500 സൈനികരെക്കൂടി അയയ്ക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് ആയുധവില്പന. ഇതോടെ ഗൾഫിലെ സംഘർഷം വർധിക്കുമെന്നു തീർച്ചയാണ്. സൈനികർക്കു പുറമേ യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ എന്നിവയും അയയ്ക്കും. വിമാനവാഹിനിയും ബോംബറുകളും പേട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനവും നേരത്തേ യുഎസ് അയച്ചിരുന്നു.
ഇതിനിടെ സൗദിക്കു നൽകുന്ന കൃത്യത കൂടിയ ബോംബുകൾ അടക്കമുള്ള അത്യാധുനിക ആയുധങ്ങൾ അവർ യെമനിലെ ജനങ്ങൾക്കു നേർക്ക് പ്രയോഗിച്ചേക്കുമെന്ന ആശങ്ക ഉയർന്നു.
സൗദിക്ക് ആയുധം വിൽക്കുന്ന കാര്യം സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ കോൺഗ്രസിനെ അറിയിച്ചു. ഇറാന്റെ ദ്രോഹപ്രവൃത്തികൾ തടയാൻ ഉടൻതന്നെ ആയുധങ്ങൾ വിൽക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയുടെ സുരക്ഷയ്ക്കും പശ്ചിമേഷ്യയുടെ സ്ഥിരതയ്ക്കും ഉടൻതന്നെ ആയുധങ്ങൾ കൈമാറേണ്ടത് അത്യാവശ്യമാണ്.
കൃത്യത കൂടിയ ബോംബുകൾ സൗദിക്കു കൈമാറുന്നതിൽ കോൺഗ്രസ് അംഗങ്ങൾക്ക് എതിർപ്പുണ്ട്. ഇതു മറികടക്കാനാണ് ട്രംപ് എമർജൻസി നിയമത്തിന്റെ മറവിൽ കോൺഗ്രസിന്റെ അനുമതിയില്ലാതെ തീരുമാനമെടുത്തതെന്നു കരുതുന്നു. യുഎഇയ്ക്കും ജോർദാനും ആയുധങ്ങൾ വിൽക്കാനും ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്.
പ്രതിപക്ഷ ഡെമോക്രാറ്റുകൾ ട്രംപിന്റെ നടപടിക്കെതിരേ ശബ്ദമുയർത്തി. സ്വേച്ഛാധിപത്യ രാജ്യങ്ങൾക്ക് അനുകൂലമായ തീരുമാനങ്ങളാണ് ട്രംപ് എടുക്കുന്നതെന്ന് വിദേശബന്ധ സമിതിയിൽ അംഗമായ ഡെമോക്രാറ്റിക് സെനറ്റർ റോബർട്ട് മെനൻഡസ് ആരോപിച്ചു.
അന്താരാഷ്ട്ര സമാധാനത്തിന് ആപത്തു വരുത്തുന്ന നടപടിയാണ് ട്രംപിന്റേതെന്ന് ഇറാൻ വിദേശമന്ത്രി ജവാദ് സെരീഫ് ആരോപിച്ചു.
സൗദിക്ക് 800 കോടി ഡോളറിന്റെ ആയുധങ്ങൾ നൽകുമെന്നു ട്രംപ്
11:46 PM May 25, 2019 | Deepika.com