വാഷിംഗ്ടൺ ഡിസി: അമേരിക്കൻ താലിബാൻ എന്നറിയപ്പെടുന്ന ജോൺ വാക്കർ ലിൻഡിനെ(38) ജയിലിൽനിന്നു വിട്ടയച്ചു. കലിഫോർണിയ സ്വദേശിയായ ഇയാളെ 2001ൽ അഫ്ഗാനിസ്ഥാനിൽനിന്നാണു കസ്റ്റഡിയിലെടുത്തത്. 17വർഷത്തെ ജയിൽവാസം പൂർത്തിയാക്കിയ മുറയ്ക്ക് ഇന്ത്യാനയിലെ ജയിലിൽനിന്നു ഇയാളെ ഇന്നലെ വിട്ടയയ്ക്കുകയായിരുന്നു.
കൗമാരപ്രായത്തിൽ ഇസ്ലാമിലേക്കു മതപരിവർത്തനം ചെയ്ത ലിൻഡ് 2000ത്തിൽ പാക്കിസ്ഥാനിലെത്തിയശേഷം അഫ്ഗാനിസ്ഥാനിലേക്കു പോയി അവിടെ അൽക്വയ്ദ പരിശീലന ക്യാന്പിൽ സേവനം അനുഷ്ഠിക്കുകയായിരുന്നു. താലിബാനോടൊപ്പം പ്രവർത്തിക്കുന്പോഴാണ് യുഎസ് സൈന്യത്തിന്റെ പിടിയിലായത്.
ലിൻഡ് തീവ്രവാദ ആശയങ്ങൾ ഉപേക്ഷിച്ചോ എന്നു വ്യക്തമല്ലെന്നും അയാളെ വിട്ടയച്ചത് ശരിയായില്ലെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രതികരിച്ചു.
അമേരിക്കൻ താലിബാൻ ലിൻഡ് മോചിതനായി
11:31 PM May 23, 2019 | Deepika.com