ബാങ്കുയി: സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ സേവനം അനുഷ്ഠിച്ചിരുന്ന സ്പാനിഷ് കന്യാസ്ത്രീയെ അക്രമികൾ കഴുത്തറുത്തു കൊന്നു. ഡോട്ടേഴ്സ് ഓഫ് ജീസസ് എന്ന സഭയിൽ അംഗമായ എഴുപത്തേഴുകാരിയായ സിസ്റ്റർ ഐൻസ് നീവ്സ് സാഞ്ചോയാണ് കൊല്ലപ്പെട്ടത്.
കാമറൂൺ അതിർത്തിക്കു സമീപം നോളാ ഗ്രാമത്തിൽ പാവപ്പെട്ട പെൺകുട്ടികൾക്കായി തയ്യൽ ക്ലാസ് നടത്തുകയായിരുന്ന സിസ്റ്ററിന്റെ ഭവനത്തിൽ തിങ്കളാഴ്ച പുലർച്ചെ അക്രമികൾ അതിക്രമിച്ചു കടന്ന് അവരെ വധിക്കുകയായിരുന്നു. മനുഷ്യാവയവ കള്ളക്കടത്തുകാർക്ക് സംഭവത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്നതായി ഒരു എംപി പറഞ്ഞു.
പാവങ്ങൾക്കായുള്ള സേവനത്തിൽ ജീവൻ യേശുവിനു നല്കിയവളാണ് ആഫ്രിക്കയിൽ കൊല്ലപ്പെട്ട സിസ്റ്റർ സാഞ്ചോയെന്നു ബുധനാഴ്ച വത്തിക്കാനിൽ പൊതുദർശന പ്രഭാഷണവേളയിൽ ഫ്രാൻസിസ് മാർപാപ്പ അനുസ്മരിച്ചു.
മറ്റൊരു ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ഒരു വൈദികൻ കൊല്ലപ്പെട്ടതിനു പിറ്റേന്നാണ് സിസ്റ്ററിന്റെ മരണം. ലാൻഡ്രി ഐബിൽ ഇക്വെൽ എന്ന വൈദികൻ കുത്തേറ്റു മരിക്കുകയായിരുന്നു.
മൊസംബിക്കിലെ ബെയ്രയിൽ അന്ധരെ സഹായിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയായിരുന്നു ഇദ്ദേഹം.
സ്പാനിഷ് കന്യാസ്ത്രീയെ അക്രമികൾ കഴുത്തറുത്തു കൊലപ്പെടുത്തി
11:31 PM May 23, 2019 | Deepika.com