നെടുമ്പാശേരി: ഇന്റർനാഷണൽ സോളാർ അലയൻസിന്റെ (ഐഎസ്എ) മാർഗനിർദേശങ്ങൾക്കനുസൃതമായി ആഗോളതലത്തിൽ സൗരോർജ കൺസൾട്ടൻസിക്കു സന്നദ്ധമാണെന്നു സിയാൽ അറിയിച്ചു. ഐഎസ്എയുടെ ആഭിമുഖ്യത്തിൽ ഇന്നലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗരോർജ പ്ലാന്റ് സന്ദർശിച്ച 40 രാജ്യങ്ങളുടെ അംബാസഡർമാരും ഹൈക്കമ്മീഷണർമാരുമായുള്ള കൂടിക്കാഴ്ചയിലാണ് സിയാൽ അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
സിയാലിന്റെ സൗരോർജ മാതൃക അന്താരാഷ്ട്രതലത്തിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 50 വിദേശ വിമാനത്താവളങ്ങളുടെ മേധാവികളുടെ സമ്മേളനം മൂന്നു മാസത്തിനകം കൊച്ചിയിൽ വിളിച്ചുചേർക്കുമെന്ന് ഐഎസ്എ ഡയറക്ടർ ജനറൽ ഉപേന്ദ്ര ത്രിപാഠി വ്യക്തമാക്കി. ഫോസിൽ ഇന്ധനങ്ങളോടുള്ള ആശ്രയത്വം കുറയ്ക്കുന്നതിനു കാര്യക്ഷമമായ സംരംഭങ്ങൾ രൂപവത്ക്കരിക്കാൻ ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന 14 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഐഎസ്എ. വൻതോതിൽ ഊർജ ഉപഭോഗം വേണ്ടിവരുന്ന വിമാനത്താവളം പോലുള്ള സ്ഥാപനങ്ങൾക്കും പാരമ്പര്യേതര ഊർജ സ്രോതസുകളെ ആശ്രയിക്കാമെന്നു സിയാൽ തെളിയിച്ചതായി വിദേശപ്രതിനിധികൾ വ്യക്തമാക്കി. ആഗോളശ്രദ്ധ നേടിയ സിയാലിന്റെ സൗരോർജ മാതൃക പിന്തുടരാൻ തങ്ങൾക്കും താത്പര്യമാണെന്നും ഇക്കാര്യത്തിലുള്ള സിയാലിന്റെ പ്രവർത്തന പരിചയം ഉപയുക്തമാക്കുന്നതിൽ ഐഎസ്എ മുൻകൈയെടുക്കണമെന്നും അംബാസഡർമാർ അറിയിച്ചു.
തുടർന്നു നടന്ന ചർച്ചയിൽ, ആഗോളതലത്തിൽ കൺസൾട്ടൻസിക്കു തയാറാണെന്നു സിയാൽ മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ വ്യക്തമാക്കി. സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുമ്പോൾ ഉണ്ടാകുന്ന ചെലവിന്റെ പകുതിയും ബാറ്ററി പോലുള്ള സംഭരണ ഉപകരണങ്ങൾക്കാണ്. വൈദ്യുതിബോർഡിന്റെ ഗ്രിഡിലേക്കു സൗരോർജ വൈദ്യുതി കടത്തിവിട്ടാൽ ഈ പ്രശ്നം ഒഴിവാക്കാം. ആവശ്യമുള്ളപ്പോൾ ഗ്രിഡിൽനിന്നു വൈദ്യുതി തിരിച്ചെടുക്കുകയുമാവാം. ഈ സാങ്കേതിക വിദ്യയിലാണ് സിയാലിന്റെ സൗരോർജ പ്ലാന്റുകൾ പ്രവർത്തിക്കുന്നത് . 2015 ഓഗസ്റ്റ് മുതൽ സിയാൽ ഊർജ സ്വയംപര്യാപ്തത നേടിയിട്ടുണ്ട്. സിയാലിന്റെ പരിചയ സമ്പത്ത് മറ്റുള്ളവർക്കു പകർന്നു നൽകാൻ സന്നദ്ധമാണെന്നും കുര്യൻ അറിയിച്ചു .
ഫ്രാൻസ്, ഈജിപ്ത്, ബ്രസീൽ, ചിലി, ബൊളീവിയ, നൈജീരിയ, നമീബിയ, സെനഗൽ, ടാൻസാനിയ, മലേഷ്യ, ശ്രീലങ്ക മുതലായ 40 രാജ്യങ്ങളുടെ അംബാസഡർമാരാണ് സിയാലിന്റെ പ്രധാന സൗരോർജ പ്ലാന്റ് സന്ദർശിച്ചത് . സിയാൽ ഗോൾഫ് ക്ലബ്ബിലെ തടാകങ്ങളിൽ സ്ഥാപിച്ചുവരുന്ന ഫ്ളോട്ടിംഗ് സൗരോർജ പാനലുകളും സംഘം സന്ദർശിച്ചു. രണ്ടു തടാകങ്ങളിൽ ഫ്ളോട്ടിംഗ് പാനലുകൾ സ്ഥാപിച്ച് 450 കിലോവാട്ട് സ്ഥാപിതശേഷിയുള്ള പ്ലാന്റ് നിർമിക്കാനാണു സിയാൽ ഉദ്ദേശിക്കുന്നത്. പ്രതിദിനം 1 .63 ലക്ഷം യൂണിറ്റ് വൈദ്യുതി ഇവയിൽനിന്നു ലഭിക്കുന്നു.
വിമാനത്താവളത്തിന്റെ പ്രതിദിന ഊർജ ഉപഭോഗം 1.53 ലക്ഷം യൂണിറ്റാണ്. വൻകിട ഊർജ ഉപഭോഗമുള്ള വിമാനത്താവളം പോലുള്ള സ്ഥാപനങ്ങളിലും പാരമ്പര്യേതര ഊർജ സ്രോതസുകൾ ഉപകരിക്കുമെന്നു തെളിയിച്ചതിനു സിയാലിന് 2018ൽ ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്കാരമായ ചാമ്പ്യൻസ് ഓഫ് ദി എർത്ത് ലഭിച്ചിട്ടുണ്ട്.
40 രാജ്യങ്ങളുടെ പ്രതിനിധികൾ സിയാൽ സൗരോർജ പ്ലാന്റ് സന്ദർശിച്ചു
12:10 AM May 23, 2019 | Deepika.com