കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഈ വർഷത്തെ ഹജ്ജ് വിമാന ഷെഡ്യൂൾ സൗദി എയർലൈൻസ് പുറത്തിറക്കി. ജൂലൈ ഏഴു മുതൽ 20 വരെയുളള തീയതികളിൽ 35 സർവീസുകളാണ് സൗദി എയർലൈൻസ് നടത്തുക. കരിപ്പൂരിൽനിന്നു നേരിട്ട് മദീനയിലേക്ക് പറക്കുന്ന ഓരോ വിമാനത്തിലും 300 തീർഥാടകർക്ക് പോകാം. ആദ്യവിമാനം ജൂലൈ ഏഴിനു രാവിലെ 7.30നു കരിപ്പൂരിൽനിന്നു പുറപ്പെട്ടു.
സൗദി സമയം 1.05ന് മദീനയിലെത്തും. രണ്ടാമത്തെ വിമാനം 9.30നു തിരിച്ചു 3.05നു മദീനയിലെത്തും. എട്ട്, 10, 11, 12, 13, 16 തീയതികളിൽ മൂന്നു വിമാനങ്ങളും അവസാന ദിവസം 20നു നാലു വിമാനങ്ങളും പുറപ്പെടും. ഏഴ്, ഒമ്പത്, 14, 15, 17, 19 ദിവസങ്ങളിൽ രണ്ടു വിമാനങ്ങളും 18ന് ഒരുവിമാനവുമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. മിക്ക വിമാനങ്ങളും രാവിലെ 7.30നും 9.30നുമാണ് പുറപ്പെടുന്നത്. എയർഇന്ത്യ നെടുന്പാശേരിയിൽ നിന്നുളള ഹജ്ജ് സർവീസുകൾ ജൂലൈ 14 മുതൽ 17 വരെ നേരത്തെ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഹജ്ജ് കഴിഞ്ഞുളള മടക്ക സർവീസുകൾ ജിദ്ദയിൽ നിന്നാണ് ക്രമീകരിച്ചിരിക്കുന്നത്.
ആഗസ്റ്റ് 17നു ജിദ്ദയിൽ നിന്നു പുറപ്പെടുന്ന ആദ്യസംഘം 18നു പുലർച്ചെ 2.40നു കരിപ്പൂരിൽ മടങ്ങിയെത്തും. ആദ്യദിനത്തിൽത്തന്നെ മൂന്നു വിമാനങ്ങളിലായി 900 ഹാജിമാരാണ് കരിപ്പൂരിൽ മടങ്ങിയെത്തുക. സെപ്റ്റംബർ മൂന്നിനാണ് അവസാന വിമാനമെത്തുക.
ഹജ്ജ് ക്യാന്പ് ജൂലൈ ആറിനു വൈകുന്നേരം ഏഴിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അഞ്ചു വർഷത്തിനു ശേഷമാണ് കരിപ്പൂരിൽ നിന്നു നേരിട്ടു ഹജ്ജ് സർവീസുകൾ ഇത്തവണ ആരംഭിക്കുന്നത്.
കരിപ്പൂരിൽനിന്നുള്ള ഹജ്ജ് വിമാന ഷെഡ്യൂൾ സൗദി എയർലൈൻസ് പുറത്തിറക്കി
12:10 AM May 23, 2019 | Deepika.com