ബാഗ്ദാദ്: യുഎസ്-ഇറാൻ സംഘർഷം വളരുന്നതു തടയാൻ ഇറാക്ക് രംഗത്ത്. വാഷിംഗ്ടണിലേക്കും ടെഹ്റാനിലേക്കും പ്രതിനിധിസംഘങ്ങളെ അയയ്ക്കുമെന്ന് ഇറാക്ക് പ്രധാനമന്ത്രി അദൽ അബ്ദൽ മഹ്ദി അറിയിച്ചു. ഇറാനുമായും യുഎസുമായും ഇറാക്കിനു നല്ല ബന്ധമുണ്ട്.
സംഘർഷ ലഘൂകരണം ലക്ഷ്യമിട്ടാണു പ്രതിനിധികളെ അയയ്ക്കുന്നതെന്നും ഇത് മധ്യസ്ഥശ്രമമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും മഹ്ദി പറഞ്ഞു. യുദ്ധത്തിന് ആഗ്രഹമില്ലെന്ന് ഇരു രാജ്യങ്ങളും തന്നോടു പറഞ്ഞിട്ടുണ്ടെന്നും മഹ്ദി വ്യക്തമാക്കി. ഇന്നു കുവൈത്ത് സന്ദർശിച്ച് ഗൾഫിലെ സ്ഥിതിഗതികൾ സംബന്ധിച്ചു ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ-യുഎസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ ഇറാക്കും ഇതിൽപ്പെട്ടുപോകുമെന്നും അതു വൻ നാശത്തിനിടയാക്കുമെന്നും ഇറാക്കിലെ ഷിയാ നേതാക്കൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ബാഗ്ദാദിലെ അതീവസുരക്ഷാ മേഖലയായ ഗ്രീൻ സോണിൽ യുഎസ് എംബസിക്കു സമീപം കാത്യുഷ റോക്കറ്റ് ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് ഇറാക്ക് നേതാക്കളുടെ പ്രതികരണം. ബാഗ്ദാദിൽ ഇറാൻ അനുകൂലികളായ ഷിയാ തീവ്രവാദികൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽനിന്നാണു റോക്കറ്റ് അയച്ചതെന്നു കണ്ടെത്തിയിട്ടുണ്ട്. ഇറാക്കിൽനിന്ന് അത്യാവശ്യമില്ലാത്ത നയതന്ത്ര സ്റ്റാഫിനെ മുഴുവൻ യുഎസ് കഴിഞ്ഞയാഴ്ച പിൻവലിച്ചിരുന്നു.
ഗൾഫിലേക്ക് വിമാനവാഹിനിയും യുദ്ധക്കപ്പലുകളും ബി-52 ബോംബറുകളും അമേരിക്ക ഈയിടെ അയച്ചിരുന്നു. കഴിഞ്ഞദിവസം സൗദിയുടെ എണ്ണക്കപ്പലുകളുടെ നേർക്കും എണ്ണപന്പിംഗ് സ്റ്റേഷനുകളുടെ നേർക്കും ആക്രമണമുണ്ടായി. യുദ്ധമുണ്ടായാൽ ഇറാൻ എന്ന രാജ്യം ഇല്ലാതാവുമെന്നു പ്രസിഡന്റ് ട്രംപ് ഭീഷണി മുഴക്കുകയും ചെയ്തു.
ഇതേസമയം, അമേരിക്കയുമായി ചർച്ച നടത്തുന്നതിനു പറ്റിയ കാലാവസ്ഥയല്ല ഇപ്പോഴുള്ളതെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി പറഞ്ഞു. ആണവക്കരാറിൽനിന്ന് തത്കാലം പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്മാറിയാൽ യുഎന്നും യുഎസും കൂടുതൽ ഉപരോധം ഏർപ്പെടുത്തും. കരാറിൽ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയെങ്കിലും യൂറോപ്യൻ രാജ്യങ്ങൾ ഇതുവരെ കരാറിനെ തള്ളിപ്പറഞ്ഞിട്ടില്ല.
യുഎസിലേക്കും ഇറാനിലേക്കും പ്രതിനിധികളെ അയയ്ക്കും: ഇറാക്ക്
12:18 AM May 22, 2019 | Deepika.com