കൊളംബോ: ഈസ്റ്റർദിന സ്ഫോടനപരന്പരയ്ക്ക് ഒരു മാസം തികഞ്ഞ ഇന്നലെ, നഷ്ടപ്പെട്ടവരുടെ ഓർമയിൽ വിതുന്പി ശ്രീലങ്കക്കാർ. സ്ഫോടനം നടന്ന കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളിയിൽ ഇന്നലെ അനുസ്മരണച്ചടങ്ങുകൾ നടന്നു. പള്ളിയിലെത്തിയ പലരുടെയും കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു. നഷ്ടപ്പെട്ടവർക്കായി ബന്ധുക്കൾ മെഴുകുതിരി തെളിച്ചു പ്രാർഥിച്ചു.
ഏപ്രിൽ 21ന് രണ്ടു കത്തോലിക്കാ പള്ളികളിലും ഒരു പ്രൊട്ടസ്റ്റന്റ് പള്ളിയിലും മൂന്ന് ഹോട്ടലുകളിലുമാണ് ചാവേർ സ്ഫോടനങ്ങളുണ്ടായത്. 258 പേർ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക തീവ്രവാദ സംഘടനയായ നാഷണൽ തൗഹീദ് ജമാഅത്ത് ആണ് പിന്നിൽ പ്രവർത്തിച്ചതെന്ന് ലങ്ക പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച ശൃംഖല ഏതാണ്ട് പൂർണമായി തകർത്തെന്നാണ് ലങ്കൻ പോലീസ് അവകാശപ്പെടുന്നത്.
പള്ളികൾക്കെല്ലാം പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷ പോരെന്ന് കൊളംബോ ആർച്ച്ബിഷപ് കർദിനാൾ മാൽക്കം രഞ്ജിത്ത് പരാതിപ്പെട്ടു. സെന്റ് ആന്റണീസ് പള്ളിയുടെ അറ്റകുറ്റപ്പണികൾക്ക് നാവികസേന നേതൃത്വം നല്കി.
ഈസ്റ്റർദിന സ്ഫോടനത്തിന്റെ ഓർമയിൽ വിതുന്പി ലങ്കൻ ജനത
12:18 AM May 22, 2019 | Deepika.com