പാരീസ്/ന്യൂഡൽഹി: കിലോഗ്രാം മാറി. മാറ്റം തിങ്കളാഴ്ച പ്രാബല്യത്തിൽവന്നു. ലോകം മുഴുവനും വന്ന മാറ്റം ഇന്ത്യയിലും സംഭവിച്ചു.
പക്ഷേ, ഒന്നും മാറുന്നില്ല. നിങ്ങളുടെ കിലോഗ്രാം കട്ടികളിലോ ഇലക്ട്രോണിക് ത്രാസുകളിലോ കിലോഗ്രാം അളവിനോ മാറ്റമില്ല. മാറ്റം കിലോഗ്രാമിന്റെ നിർവചനത്തിനു മാത്രം. കഴിഞ്ഞവർഷം സ്വീകരിച്ച പുതിയ നിർവചനം ഈ തിങ്കളാഴ്ച ലോക അളവുദിനത്തിൽ പ്രാബല്യത്തിലാക്കിയെന്നേ ഉള്ളൂ.
നേരത്തേ ഒരു പ്ലാറ്റിനം-ഇറിഡിയം ലോഹക്കട്ടയുടെ ഭാരമായിരുന്നു ഒരുകിലോഗ്രാം. പാരീസിലെ നാഷണൽ ലബോറട്ടറിയിൽ സൂക്ഷിച്ചിരിക്കുന്ന ആ കിലോഗ്രാം കട്ട ഇനിയും അവിടെ ഉണ്ടാകും. പക്ഷേ കിലോഗ്രാമിന്റെ അളവ് അതിന്റെ തൂക്കമല്ല.
ആൽബർട്ട് ഐൻസ്റ്റൈൻ പിണ്ഡവും ഊർജവും ഒന്നുതന്നെയാണെന്നു സ്ഥാപിച്ചല്ലോ. വിഖ്യാതമായ ആ സമവാക്യം (ഊർജം = പിണ്ഡം ഗുണം പ്രകാശ പ്രവേഗത്തിന്റെ വർഗം) ആധാരമാക്കിയാണ് ഇനി കിലോഗ്രാം നിർവചിക്കുക. ഇതിനു മാക്സ്പ്ലാങ്ക് കണ്ടെത്തിയ പ്ലാങ്ക് സ്ഥിരാങ്കം ഉപയോഗിക്കുന്നു. പ്രകാശത്തിന്റെ ആവൃത്തിയും ആ ആവൃത്തിയുടെ ഊർജനിലയും തമ്മിലുള്ള അനുപാതമാണ് ഈ സ്ഥിരാങ്കം. ഈ സ്ഥിരാങ്കവുമായി ബന്ധിപ്പിച്ച് കിലോഗ്രാം കണ്ടെത്തുന്നത് എന്തിനെന്നു ന്യായമായും സംശയിക്കാം.
മാറ്റംവരാതിരിക്കാൻ എന്നാണുത്തരം. സ്ഥിരാങ്കത്തിന് ഒരുതരത്തിലും മാറ്റമില്ല. താപ-ഈർപ്പ മാറ്റങ്ങൾ ഇല്ലാതെ പാരീസിൽ സൂക്ഷിക്കുന്ന പ്ലാറ്റിനം-ഇറിഡിയം കട്ടയ്ക്ക് 130 വർഷംകൊണ്ട് 50 മൈക്രോഗ്രാം കുറവ് വന്നിട്ടുണ്ട്. ഈ മാറ്റംപോലുമില്ലാതെ പുതിയ നിർവചനപ്രകാരം കിലോഗ്രാം നിർണയിക്കാനാവും.
പുതിയ കിലോഗ്രാം വന്നു (തൂക്കം പഴയതുതന്നെ)
12:18 AM May 22, 2019 | Deepika.com