ലണ്ടൻ: വീണ്ടും ഹിതപരിശോധന നടത്തണമോ എന്ന കാര്യത്തിൽ വോട്ടിംഗിനു എംപിമാർക്ക് അവസരം നൽകുന്ന വ്യവസ്ഥ പുതുക്കിയ ബ്രെക്സിറ്റ് കരാറിൽ ഉൾപ്പെടുത്തുമെന്നു പ്രധാനമന്ത്രി തെരേസാ മേ അറിയിച്ചു. ഇതിനു മുന്നോടിയായി ബ്രെക്സിറ്റ് കരടു കരാർ എംപിമാർ അംഗീകരിക്കണം. മേ കൊണ്ടുവന്ന ബ്രെക്സിറ്റ് കരാർ മൂന്നുവട്ടം പാർലമെന്റ് തള്ളിയിരുന്നു. കരാർ പാസാക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് ഏതാനും ഭേദഗതികൾ വരുത്തി പുതിയ കരാർ കൊണ്ടുവരുന്നതെന്ന് മേ ഇന്നലെ എംപിമാരുടെ യോഗത്തിൽ പറഞ്ഞു.
യൂറോപ്യൻ യൂണിയനുമായി താത്കാലിക കസ്റ്റംസ് കരാർ, പരിസ്ഥിതി പ്രശ്നം, ജോലിക്കാരുടെ അവകാശങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ പുതുക്കിയ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
യൂറോപ്യൻ യൂണിയനിൽനിന്നുള്ള വിടുതൽ(ബ്രെക്സിറ്റ്) പൂർത്തിയാക്കാൻ കഴിയുന്നതെല്ലാം ചെയ്തെന്നു പറഞ്ഞ മേ ഇത് അവസാന ചാൻസാണെന്നും ചൂണ്ടിക്കാട്ടി.
ബ്രെക്സിറ്റ് കരാർ പാസാക്കിയാൽ രാജിവയ്ക്കാമെന്നും താൻ പറഞ്ഞിട്ടുണ്ടെന്ന് മേ ഓർമിപ്പിച്ചു. പുതുക്കിയ കരാർ അടുത്തമാസം പാർലമെന്റിൽ അവതരിപ്പിക്കാനാണു പദ്ധതി.
ബ്രെക്സിറ്റ്: രണ്ടാം ഹിതപരിശോധനാ വാഗ്ദാനവുമായി മേ
12:18 AM May 22, 2019 | Deepika.com