റിയാദ്: സൗദി അറേബ്യയിലെ ആയുധസംഭരണകേന്ദ്രത്തിൽ ഡ്രോൺ ഉപയോഗിച്ച് സ്ഫോടനം നടത്തിയെന്ന് യെമനിലെ ഹൗതി വിമതർ അവകാശപ്പെട്ടു. യെമൻ അതിർത്തിയോടു ചേർന്ന സൗദി നഗരമായ നജ്റാനിലെ വിമാനത്താവളത്തോടു ചേർന്നു പ്രവർത്തിക്കുന്ന മിലിട്ടറി ബേസിൽ ആയിരുന്നു ആക്രമണമെന്ന് ഹൗതികളുടെ മസീറ ടിവി റിപ്പോർട്ട് ചെയ്തു. ഇവിടെ തീപിടിത്തമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, നജ്റാനിലെ സിവിലിയൻ കേന്ദ്രം ആക്രമിക്കാനാണ് ഹൗതികൾ ശ്രമിച്ചതെന്നും ശക്തമായ തിരിച്ചടി നല്കുമെന്നും സൗദി വക്താവ് കേണൽ തുർക്കി അൽ മാലിക്കി പറഞ്ഞു.
ഇറാനും യുഎസും തമ്മിലുള്ള സംഘർഷസാധ്യത ശക്തമായ പശ്ചാത്തലത്തിലാണ് ഈ ആക്രമണം. യെമനിൽ ആഭ്യന്തരയുദ്ധം നടത്തുന്ന ഹൗതികൾക്ക് ഇറാന്റെ പിന്തുണയുണ്ട്. സൗദി നേതൃത്വം നല്കുന്ന സഖ്യസേനയായാണ് ഹൗതികളെ നേരിടുന്നത്.
നേരത്തേ സൗദിയുടെ എണ്ണ പന്പിംഗ് സ്റ്റേഷനുകളിൽ ഹൗതി വിമതർ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇതിനെത്തുടർന്ന് എണ്ണവിതരണം താത്കാലികമായി നിർത്തിവച്ചു.
സൗദിയിൽ വീണ്ടും ഹൗതികളുടെ ഡ്രോൺ ആക്രമണം
12:18 AM May 22, 2019 | Deepika.com