കോട്ടയം: രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം റബർ വില ആർഎസ്എസ് നാല് ഗ്രേഡിന് 140 രൂപയിലെത്തി. ആർഎസ്എസ് അഞ്ച് ഗ്രേഡിന് 137 രൂപയാണ് വില. ഒരാഴ്ചയായി വില ദിവസവും ഉയരുന്ന സാഹചര്യത്തിലും കർഷകർക്ക് വിൽക്കാൻ സ്റ്റോക്കില്ല. അതിനാൽ വില ക്കയറ്റത്തിൽ കർഷകർക്ക് പ്രയോജനമൊന്നുമില്ല.
റബർ ബോർഡിന്റെ പ്രഖ്യാപിത വിലയിൽ റബർ വാങ്ങാൻ വ്യവസായികൾ താത്പര്യപ്പെടുന്നുമില്ല. പ്രമുഖ ടയർ കന്പനികൾ ഇന്നലെ 136-137 രൂപ നിരക്കിലാണ് ഷീറ്റ് വാങ്ങിയത്. വില ഇടിയുമോ എന്ന ആശങ്കയിൽ ഡീലർമാരും റബർ ബോർഡിന്റെ പ്രഖ്യാപിത നിരക്ക് നൽകാൻ താത്പര്യപ്പെടുന്നില്ല. ഉയർന്ന് ഗ്രേഡിനു 135 രൂപയാണ് ഇന്നലെ വ്യാപാരികൾ വിലയിട്ടത്.
വിദേശവില കൂടി നിൽക്കുന്നതിനാൽ ഇപ്പോൾ ഇറക്കുമതി സാധ്യത കുറഞ്ഞിട്ടുണ്ട്. ഉത്പാദനം മെച്ചപ്പെടാൻ രണ്ടു മാസം കൂടി കാത്തിരിക്കേണ്ട സാഹചര്യത്തിൽ റബർ വില അല്പം കൂടി ഉയരുമെന്നാണു സൂചന.
2017 ജനുവരിയിലാണ് മുൻപ് റബർ വില അല്പമെങ്കിലും മെച്ചപ്പെട്ടത്. ആ വർഷം ജനുവരിയിൽ 146, ഫെബ്രുവരിയിൽ 159, മാർച്ചിൽ 150, ഏപ്രിലിൽ 143 രൂപ നിരക്കിലായിരുന്നു മാസശരാശരി വില. പിന്നീട് വിവിധ ഘട്ടങ്ങളിലായി വില 110 രൂപ വരെ താഴ്ന്നു. കഴിഞ്ഞ സാന്പത്തിക വർഷം 124 രൂപയായിരുന്നു ആർഎസ്എസ് നാല് ഗ്രേഡിന്റെ ശരാശരി വില. ആർഎസ്എസ് അഞ്ച് ഗ്രേഡിന് 118 രൂപയും.
അതേസമയം കർഷകർക്ക് വിവിധ ഗ്രേഡുകളിൽ ലഭിച്ച ശരാശരി വില 116 രൂപ മാത്രം.
റബർ വില 140 രൂപയിലെത്തി
11:25 PM May 21, 2019 | Deepika.com