ന്യൂഡൽഹി: ഏതാനും കാൻസർ മരുന്നുകളുടെ വില ഗണ്യമായി വെട്ടിക്കുറച്ചു. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അഥോറിറ്റി (എൻപിപിഎ) ആണ് ഇതു സംബന്ധിച്ച വിജ്ഞാപനമിറക്കിയത്.
പെമെട്രെക്സെഡ് 500 മില്ലിഗ്രാം ഇൻജക്ഷന്റെ വില 22,000 രൂപയിൽനിന്ന് 2800 രൂപയാകും. 100 മില്ലിഗ്രാമിന് 7700-ൽ നിന്ന് 800 രൂപയായി കുറയും. ശ്വാസകോശാർബുദം, ആസ്ബസ്റ്റോസ് പൊടി ഉള്ളിൽച്ചെന്ന് ഉണ്ടാകുന്ന മെസോതെലിയോമ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന ഔഷധമാണിത്.
എർലോടിനിബ് 100 മില്ലിഗ്രാമിന് 6600-ൽനിന്ന് 1840 രൂപയാകും. 150 മില്ലിഗ്രാമിന് 8800-ൽ നിന്ന് 2400 രൂപയായി കുറയും.
സ്തനാർബുദ ചികിത്സയിൽ ഉപയോഗിക്കുന്ന എപിറൂബിസിൻ 50 മില്ലിഗ്രാമിന് 2662-ൽ നിന്ന് 960 രൂപയാകും. കിഡ്നിയിലെ കാൻസർ ചികിത്സയ്ക്കും അവയവ മാറ്റിവയ്ക്കലിലും ഉപയോഗിക്കുന്ന എവറോലിമസ്, പ്രോസ്റ്റേറ്റ് കാൻസറിന്റെയും മറ്റും ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ലൂപ്രോൺ ഇൻജെക്ഷൻ എന്നിവയുടെ വിലയും ഗണ്യമായി കുറച്ചു.
കാൻസർ മരുന്നുകളുടെ ലാഭമാർജിൻ 30 ശതമാനമക്കി നിജപ്പെടുത്തിയാണ് ഈ നടപടി. ഇതുവഴി രാജ്യത്തെ 22 ലക്ഷം കാൻസർ രോഗികൾക്കു പ്രതിവർഷം 800 കോടിരൂപയുടെ നേട്ടമുണ്ടാകും.
എല്ലാ ഔഷധങ്ങൾക്കും ലാഭമാർജിൻ 30 ശതമാനമാക്കി നിജപ്പെടുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസും നീതിആയോഗും ഇതിനുള്ള നിർദേശം വിശദമായി ചർച്ചചെയ്തുകഴിഞ്ഞു.
ഇതുവരെ ആയിരത്തോളം ഔഷധങ്ങൾ ഔഷധവില നിയന്ത്രണ ഉത്തരവിന്റെ കീഴിലാക്കിയിട്ടുണ്ട്. അവശ്യമരുന്നുകൾ എന്ന പട്ടികയിൽപ്പെടുത്തിയാണ് ഇതു ചെയ്തത്.
കാൻസർ മരുന്നുകൾക്കു വില ഗണ്യമായി കുറച്ചു
11:24 PM May 21, 2019 | Deepika.com