വാഷിംഗ്ടൺ ഡിസി: അമേരിക്കയെ ഭീഷണിപ്പെടുത്താൻ മുതിരരുതെന്ന് ഇറാനു പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താക്കീത്. ഏറ്റുമുട്ടലുണ്ടായാൽ ഇറാന്റെ അന്ത്യം സംഭവിക്കുമെന്ന് ഞായറാഴ്ച അദ്ദേഹം ട്വീറ്റ് ചെയ്തു.
ഗൾഫിലേക്ക് അമേരിക്കൻ ബി52 ബോംബറുകളും പേട്രിയട്ട് മിസൈലുകളും വിമാനവാഹിനിക്കപ്പലും അയച്ചെങ്കിലും ഇറാനുമായി ഏറ്റുമുട്ടലിന് ആഗ്രഹമില്ലെന്ന നിലപാടിലായിരുന്നു ഇതുവരെ ട്രംപ് . ഇറാൻ നേതൃത്വവുമായി ചർച്ചയ്ക്കു വിരോധമില്ലെന്നും പറഞ്ഞിരുന്നു.
ട്രംപിന്റെ പുതിയ ട്വീറ്റ് ഇറാനോടുള്ള സമീപനത്തിൽ വീണ്ടും മാറ്റമുണ്ടായി എന്നതിന്റെ സൂചനയായി കണക്കാക്കുന്നു. കഴിഞ്ഞദിവസം ബാഗ്ദാദിലെ ഗ്രീൻസോണിൽ അമേരിക്കൻ എംബസിക്ക് ഒരു മൈൽ അകലെ റോക്കറ്റ് ആക്രമണം ഉണ്ടായി.ബാഗ്ദാദിൽ ഇറാൻ പിന്തുണയുള്ള ഷിയാ തീവ്രവാദികൾ പാർക്കുന്ന മേഖലയിൽ നിന്നാണ് കാത്യുഷ റോക്കറ്റ് അയച്ചിരിക്കുന്നതെന്ന് ഇറാക്ക് സൈന്യം പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഇറാന് ട്രംപ് ശക്തമായ താക്കീത് നൽകിയിരിക്കുന്നത്. ഫോക്സ് ന്യൂസിന് നേരത്തെ നൽകിയ അഭിമുഖത്തിൽ ആണവായുധം നിർമിക്കാൻ ഇറാനെ ഒരിക്കലും അനുവദിക്കില്ലെന്നു ട്രംപ് പറഞ്ഞിരുന്നു.
എന്നാൽ ഇറാനുമായി ഏറ്റുമുട്ടലിനു താത്പര്യമില്ലെന്നും പറഞ്ഞിരുന്നു. യുദ്ധത്തിനു താത്പര്യമില്ലെന്ന് ഇറാനിലെ വിപ്ലവഗാർഡുകളുടെ കമാൻഡർ മേജർ ജനറൽ ഹൊസൈൻ സലാമിയും പറഞ്ഞു. അതിനുശേഷമാണ് ഏറ്റുമുട്ടലുണ്ടായാൽ ഇറാന്റെ ഒൗദ്യോഗിക അന്ത്യമാവും അതെന്നു ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്.
ഇറാനുമായുള്ള ആണവക്കരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറിയ ട്രംപ് ഭരണകൂടം അവർക്കെതിരേ ശക്തമായ ഉപരോധം ഏർപ്പെടുത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. ഇറാനുമായുള്ള എണ്ണക്കച്ചവടത്തിൽ നിന്ന് മറ്റു രാജ്യങ്ങൾ പിന്മാറണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.
ഇറാന്റെ എണ്ണക്കച്ചവടം തടഞ്ഞാൽ ഗൾഫിലെ എണ്ണനീക്കം പൂർണമായും സ്തംഭിപ്പിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയതിനെത്തുടർന്നാണ് ഗൾഫിലേക്ക് അമേരിക്ക യുദ്ധക്കപ്പലുകൾ അയച്ചത്.
ഇതിനിടെ സൗദിയുടെ എണ്ണക്കപ്പലുകളുടെ നേർക്കും പന്പിംഗ് സ്റ്റേഷനു നേർക്കും ആക്രമണം ഉണ്ടായി. ഇറാനാണ് ഇതിന്റെ പിന്നിലെന്ന് സൗദി ആരോപിക്കുന്നു. ഇറാൻ ഇതു നിഷേധിക്കുകയാണ്. അടിയന്തര സാഹചര്യം വിലയിരുത്താൻ അറബി രാജ്യങ്ങളുടെ ഉച്ചകോടി 30ന് മക്കയിൽ വിളിച്ചിട്ടുണ്ട്.
യുദ്ധമുണ്ടായാൽ ഇറാന്റെ അന്ത്യമെന്നു ട്രംപ്
12:13 AM May 21, 2019 | Deepika.com