വാഷിംഗ്ടൺ ഡിസി: അമേരിക്കയിലേക്കുള്ള കുടിയേറ്റം യോഗ്യതയുടെ അടിസ്ഥാനത്തിലാക്കുന്ന നയം മുന്നോട്ടുവച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിദ്യാഭ്യാസം, പ്രായം മുതലായവ അടിസ്ഥാനമാക്കിയാകും യോഗ്യത നിശ്ചയിക്കുക.
ഇപ്പോഴുള്ള ഗ്രീൻ കാർഡ് സംവിധാനത്തിനു പകരം ‘ബിൽഡ് അമേരിക്ക’ വീസ ഏർപ്പെടുത്താനുള്ള നിർദേശവും ഉണ്ട്. അതിനൈപ്യുണ്യമുള്ള യുവാക്കളായ തൊഴിലാളികളുടെ ക്വാട്ട 12ൽനിന്ന് 57 ശതമാനമായി വർധിപ്പിക്കുമെന്നും വൈറ്റ്ഹൗസിൽ നടത്തിയ നയപ്രഖ്യാപനത്തിൽ ട്രംപ് വ്യക്തമാക്കി. നയം നടപ്പാക്കപ്പെട്ടാൽ ഇന്ത്യൻ പ്രഫഷണലുകൾക്ക് ഏറെ ഗുണമുണ്ടാകും.
ഇപ്പോഴുള്ള കുടിയേറ്റ സംവിധാനം ശിഥിലമാണ്. ഏറ്റവും മികച്ച തൊഴിലാളികളെ അമേരിക്കയിലെത്തിക്കാൻ സംവിധാനത്തിനാകുന്നില്ല. പ്രതിഭകളോട് വിവേചനം കാട്ടുന്ന സംവിധാനമാണിത്. പഠിത്തത്തിൽ ഒന്നാമതെത്തുന്ന ഡോക്ടർമാർക്കും ഗവേഷകർക്കും മുൻഗണന ലഭിക്കുന്നില്ല.
ഇതിനു പകരമാണ് യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള കുടിയേറ്റം. പ്രായം, അറിവ്, തൊഴിൽ സാധ്യതകൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ പോയിന്റുകൾ നിശ്ചയിച്ചായിരിക്കും കുടിയേറ്റം അനുവദിക്കുക. പ്രായം കുറഞ്ഞവർക്കും തൊഴിൽ നൈപുണ്യം കൂടിയവർക്കും കൂടുതൽ പോയിന്റ് ലഭിക്കുമെന്ന് ട്രംപ് പറഞ്ഞു.
അമേരിക്കയിൽ സ്ഥിരതാമസത്തിനും തൊഴിലെടുക്കാനും അനുമതി നല്കുന്ന ഗ്രീൻ കാർഡ് വർഷം 11 ലക്ഷം പേർക്ക് അനുവദിക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും കുടുംബബന്ധങ്ങളുടെയും വൈജാത്യ വീസയുടെയും അടിസ്ഥാനത്തിലാണ്. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് വളരെ കുറഞ്ഞ അളവിൽ മാത്രമാണ് ഗ്രീൻ കാർഡ് ലഭിക്കുന്നത്.
ഗ്രീൻ കാർഡിന്റെ എണ്ണത്തിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഗ്രീൻകാർഡ് സംവിധാനത്തിനു പകരം ‘ബിൽഡ് അമേരിക്ക’ വീസ പദ്ധതി നടപ്പാക്കും. വിദ്യാഭ്യാസപരവും തൊഴിൽപരവുമായ യോഗ്യതകളെ അടിസ്ഥാനമാക്കിയാകും ഈ വീസ അനുവദിക്കുക.
ഗ്രീൻ കാർഡ് മോഹിക്കുന്ന ഇന്ത്യൻ പ്രഫഷണലുകൾക്ക് പ്രതീക്ഷ നല്കുന്ന പ്രഖ്യാപനമാണ് ട്രംപ് നടത്തിയിരിക്കുന്നത്. ഇപ്പോഴത്തെ സംവിധാനം അനുസരിച്ച് പതിറ്റാണ്ടു വരെ കാത്തിരിക്കണം. ട്രംപിന്റെ നയം കോൺഗ്രസിൽ പാസാക്കാൻ പ്രതിപക്ഷം അനുവദിക്കുമോയെന്നതിൽ വ്യക്തതയില്ല.
യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള കുടിയേറ്റനയം വേണം: ട്രംപ്
11:51 PM May 17, 2019 | Deepika.com